
എന്തിന് കൊന്നു? ചുരുളഴിയാതെ വെഞ്ഞാറമൂട് കൂട്ടക്കൊല
|പിതാവിന്‍റെ സാമ്പത്തിക ബാധ്യതയിൽ മകൻ എന്തിന് കൊലപാതകം നടത്തിയതെന്ന് പൊലീസ് അന്വേഷിക്കുന്നു
തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച കൂട്ടക്കൊലയുടെ കാരണം ഇപ്പോളും അവ്യക്തം. പ്രതി ലഹരി ഉപയോഗിച്ചെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. സാമ്പത്തിക പ്രശ്നങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന. ഗുരുതരാവസ്ഥയിൽ കഴിയുന്ന കൊലപാതകിയുടെ അമ്മയുടെ മൊഴി കേസിൽ നിർണായകമാണ്.
ആറുമണിക്കൂറിൽ അഞ്ചു കൊലപാതകം..ആദ്യം കേട്ടവർക്കെല്ലാം അവിശ്വസനീയം..താൻ കൂട്ടക്കൊല നടത്തിയെന്ന് പൊലീസ് സ്റ്റേഷനിലെത്തി പ്രതി പറഞ്ഞിട്ടും പൊലീസിന് ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല.പ്രതി പറഞ്ഞ സ്ഥലങ്ങളിൽ പോയി അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന, മനസാക്ഷിയെ നടുക്കുന്ന വിവരങ്ങൾ പുറത്തറിയുന്നത്. അപ്പോഴും ചോദ്യങ്ങൾ ബാക്കി . 23 വയസുകാരൻ കൂട്ടക്കൊല നടത്താനുള്ള കാരണമെന്ത്? ഇന്നലെ മുതൽ അതിന്‍റെ പിറകിലാണ് പൊലീസ്. ചില നിഗമനങ്ങളിലേക്ക് പൊലീസ് എത്തിച്ചേരുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പ്രതി ലഹരിക്ക് അടിമയാണ് എന്നതാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധന പൊലീസ് നടത്തുന്നുണ്ട്.
സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന പ്രതി സ്വർണം തട്ടിയെടുക്കാനാണ് കൊലപാതകം നടത്തിയതെന്ന് സൂചനകളും പൊലീസിനു മുന്നിലുണ്ട്. എന്നാലും പ്രതി പറയുന്ന കാര്യങ്ങൾ പൊലീസ് പൂർണതോതിൽ വിശ്വാസത്തിൽ എടുത്തിട്ടില്ല.കൊലപാതകിയുടെ വാപ്പയുടെ ഉമ്മ സൽമാ ബീവിയുടെ സ്വർണം മോഷണം പോയിട്ടില്ലെന്ന് പൊലീസ് രാവിലെ കണ്ടെത്തി. ഇതിലൊക്കെ വ്യക്തത വരണമെങ്കിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന കൊലപാതകി അഫാന്‍റെ അമ്മ ഷെമിയുടെ മൊഴി രേഖപ്പെടുത്തണം. അത് ഉടൻ സാധ്യമാകില്ല. പഴുതടച്ച അന്വേഷണത്തിന് 3 ഡിവൈഎസ്പി മാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. നാല് സിഐമാർ അന്വേഷണസംഘത്തിലുണ്ട്. ഐജി നേരിട്ട് മേൽനോട്ടം വഹിക്കും.