
Photo| Special Arrangement
https://www.mediaoneonline.com/kerala/court-finds-accused-pathmarajan-guilty-sentencing-tomorrow-in-palathayi-pocso-case-306247
പാലത്തായി പീഡനക്കേസ്: ബിജെപി നേതാവ് പത്മരാജനെതിരായ ശിക്ഷാ വിധി ഇന്ന്
|നാലാം ക്ലാസുകാരിയുടെ മൊഴികളിലെ വൈരുധ്യത്തിലൂന്നി ബിജെപി നേതാവിനെതിരെയുള്ള കേസ് ദുർബലമാക്കാനായിരുന്നു ഐ.ജി ശ്രീജിത്ത് അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചത്.
കണ്ണൂർ: പാലത്തായി പീഡനക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ബിജെപി നേതാവ് കെ. പത്മരാജന് ഇന്ന് ശിക്ഷ വിധിക്കും. കേസ് അട്ടിമറിക്കാൻ ഉന്നത ഉദ്യോഗസ്ഥരടക്കം നടത്തിയ ഗൂഢനീക്കങ്ങളെ മറികടന്നാണ് പാലത്തായി പീഡനക്കേസിൽ കേസിൽ പ്രതി കെ. പത്മരാജൻ കുറ്റക്കാരനാണെന്ന് പോക്സോ കോടതി കണ്ടെത്തിയത്.
നാലാം ക്ലാസുകാരിയുടെ മൊഴികളിലെ വൈരുധ്യത്തിലൂന്നി ബിജെപി നേതാവിനെതിരെയുള്ള കേസ് ദുർബലമാക്കാനായിരുന്നു ഐ.ജി ശ്രീജിത്ത് അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചത്. പ്രത്യേക അന്വേഷണ സംഘം പോക്സോ വകുപ്പ് ചുമത്തിയതാണ് കേസിൽ നിർണായകമായത്. കേസിൽ തലശേരി ജില്ലാ പോക്സോ കോടതിയാണ് ശിക്ഷ വിധിക്കുക.
അധ്യാപകനിൽ നിന്ന് നേരിടേണ്ടി വന്ന ക്രൂരത അന്വേഷണ ഉദ്യോഗസ്ഥരും മജിസ്ട്രേറ്റുമടക്കമുള്ളവർക്ക് മുന്നിൽ നിരവധി തവണ വിവരിക്കേണ്ടി വന്ന പത്തു വയസുകാരിയും അവരുടെ കുടുംബവും അനുഭവിച്ച വേദനയാണ് പാലത്തായി കേസിൽ ഏറ്റവും പ്രധാനം. കുട്ടിയുടെ മൊഴിയിലെ വൈരുധ്യങ്ങളാണ് കേസിൽ ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും പ്രാധാന്യത്തോടെ കണ്ടത്.
നിയമത്തിൻ്റെ സാധ്യതകളിലൂടെ ബിജെപി പ്രാദേശിക നേതാവായ പ്രതിയെ രക്ഷിച്ചെടുക്കാനായിരുന്നു ഉന്നത ഉദ്യോഗസ്ഥരടക്കം ശ്രമിച്ചത്. പോക്സോ കേസിൽ ഇരയുടെ അവകാശങ്ങളെ പോലും മുതിർന്ന ഉദ്യോഗസ്ഥർ അവഗണിച്ചു എന്ന് ഡിഐജി ശ്രീജിത്തിൻ്റെ ഫോൺ സംഭാഷണം സാക്ഷ്യപ്പെടുത്തുന്നു.
വനിതാ ഐപിഎസ് ഉദ്യോഗസ്ഥരടക്കം കേസിൽ പെൺകുട്ടിയുടെ ഭാഗം ശരിയായി മനസിലാക്കിയല്ല ഇടപെട്ടതെന്ന് ആക്ഷേപം ഉണ്ട്. കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങൾക്കിടയിലും നിയമത്തെ വിശ്വസിച്ച് മുന്നോട്ടുപോയ കുടുംബത്തിൻ്റെ നിശ്ചയദാർഢ്യമാണ് ഒടുവിൽ പ്രതിയെ കുടുക്കിയത്.
ഇന്നലെയാണ് കോടതി പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. നേരിട്ട ക്രൂരതൾക്കൊപ്പം നിയമത്തിൻ്റെ പേരിലുള്ള കുരുക്കുകളും മറികടന്ന് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത് ശിശുദിനത്തിൽ ആയത് യാദൃശ്ചികമാണെങ്കിലും അർഥവത്താണ്.