< Back
Kerala
Sujithdas
Kerala

'അഴിമതി ആരോപണത്തിൽ വിജിലൻസ് അന്വേഷണം നിർത്തി'; സുജിത് ദാസിനെ സംരക്ഷിക്കുന്നതായി ആരോപണം

Web Desk
|
19 Sept 2024 7:05 AM IST

അഴിമതി ആരോപണത്തിൽ വിജിലൻസ് അന്വേഷണം അവസാനിപ്പിച്ചത് ഉൾപ്പെടെ ദുരൂഹമെന്ന് പരാതിക്കാരനും നിലമ്പൂർ നഗരസഭ കൗൺസിലറുമായ ഇസ്മായിൽ

മലപ്പുറം: നിരവധി പരാതികൾ ഉയർന്നിട്ടും മലപ്പുറം മുൻ എസ്പി സുജിത് ദാസിനെ സംരക്ഷിക്കുന്നതായി ആരോപണം.

അഴിമതി ആരോപണത്തിൽ വിജിലൻസ് അന്വേഷണം അവസാനിപ്പിച്ചത് ഉൾപ്പെടെ ദുരൂഹമെന്ന് പരാതിക്കാരനും നിലമ്പൂർ നഗരസഭ കൗൺസിലറുമായ ഇസ്മായിൽ പറഞ്ഞു. വ്യക്തിപരമായ ആവശ്യങ്ങൾക്ക് സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയത് മുതൽ കോട്ടക്കൽ പൊലീസ് സ്റ്റേഷനിലെ അനധികൃത കെട്ടിട നിർമ്മാണം വരെ ഉൾപ്പെടുത്തി കഴിഞ്ഞ വർഷം ജൂലൈയിലാണ് ഇസ്മായിൽ പരാതി നൽകിയത്.

കോട്ടക്കൽ പൊലീസ് സ്റ്റേഷൻ വളപ്പിൽ സർക്കാർ അനുമതി ഇല്ലാതെ കെട്ടിടം നിർമ്മിച്ചതിൽ വൻ അഴിമതിയെന്നാണ് വിജിലൻസ് ഡയക്ടർക്ക് നൽകിയ പരാതി. സുജിത് ദാസ് എസ്പിയായിരിക്കെ എസ്പിയുടെ ക്യാമ്പ് ഓഫീസിൽ ക്രിക്കറ്റ് നെറ്റ് നിർമ്മിച്ചതായും പരാതിയുണ്ട്. സുജിത് ദാസിൻ്റെ വീട്ടുകാർ സർക്കാർ വാഹനം സ്വകാര്യ ആവശ്യങ്ങൾക്ക് നിരന്തരം ഉപയോഗിച്ചു. സുജിത് ദാസിൻ്റെ ഭാര്യ പ്രസവം കഴിഞ്ഞ് പോകുമ്പോൾ തേഞ്ഞിപ്പലം മുതൽ വളാഞ്ചേരി വരെ ഗതാഗത നിയന്ത്രണത്തിന് പൊലീസുകാരെ ചുമതലപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

എന്നാൽ ഗുരുതര പരാതികളിൽ എസ്പിക്ക് എതിരെ അന്വേഷണം നടത്തിയത് ഡിവൈഎസ്പിയും. ഈ അന്വേഷണം തന്നെ സുജിത് ദാസിനെ രക്ഷപ്പെടുത്താനെന്നും പരാതിക്കാരൻ ആരോപിക്കുന്നു.

സുജിത് ദാസ് താമസിച്ചിരുന്ന ക്യാമ്പ് ഓഫീസിൽ കുക്ക് ,ഡോബി , സ്വീപ്പർ എന്നിവരെ സർക്കാർ ശമ്പളത്തിലാണ് നിയമിച്ചത്. എന്നിട്ടും ചട്ടംമറികടന്ന് അലവൻസ് കൈപറ്റിയെന്നും പരാതിയിലുണ്ട്. സുജിത് ദാസ് എംഎസ്പി കമാൻഡന്റായ കാലത്ത് പണം വാങ്ങി എംഎസ്പി സ്കൂളിൽ നിയമനം നടത്തിയെന്നാണ് മറ്റൊരു പരാതി. പരാതികൾ പ്രത്യേക സംഘം അന്വേഷിക്കണമെന്നും ഇസ്മായിൽ ആവശ്യപ്പെടുന്നു.

Watch Video Report

Similar Posts