< Back
Kerala
എ.വിജയരാഘവൻ വർഗീയ വായ തുറന്നു, ജനം ഓടി; കാർട്ടൂണുമായി സമസ്ത മുഖപത്രം സുപ്രഭാതം
Kerala

'എ.വിജയരാഘവൻ വർഗീയ വായ തുറന്നു, ജനം ഓടി'; കാർട്ടൂണുമായി സമസ്ത മുഖപത്രം സുപ്രഭാതം

Web Desk
|
23 Dec 2024 1:43 PM IST

'അകംപൊരുള്‍' എന്ന പേരില്‍ പത്രത്തിന്റെ ഒന്നാം പേജില്‍ പ്രസിദ്ധീകരിക്കുന്ന കാര്‍ട്ടൂണിലാണ് എ വിജയരാഘവനെതിരായ ആക്ഷേപഹാസ്യം

കോഴിക്കോട്: സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശത്തിനെതിരെ സമസ്ത മുഖപത്രം സുപ്രഭാതത്തില്‍ കാര്‍ട്ടൂണ്‍.

ഇന്ന്(23-12-2024) പുറത്തിറങ്ങിയ പത്രത്തിലാണ് വിമര്‍ശനം. 'അകംപൊരുള്‍' എന്ന പേരില്‍ പത്രത്തിന്റെ ഒന്നാം പേജില്‍ പ്രസിദ്ധീകരിക്കുന്ന കാര്‍ട്ടൂണിലാണ് എ വിജയരാഘവനെതിരായ ആക്ഷേപഹാസ്യം.

വിജയരാഘവന്‍ പ്രസംഗിക്കുന്നതും അതുകേട്ട് ഒരാള്‍ ഓടുന്നതുമാണ് കാരിക്കേച്ചറായി കൊടുത്തിരിക്കുന്നത്. എ വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം എന്നും വര്‍ഗീയ വായ തുറന്നു, ജനം ഓടിയെന്ന അടിക്കുറിപ്പും കാര്‍ട്ടൂണ്‍ നല്‍കുന്നു.

അതേസമയം എ. വിജയരാഘവന്റെ വർഗീയ പരാമർശത്തിൽ സിപിഎമ്മിനെതിരെ രൂക്ഷമായി വിമർശിച്ച് സുപ്രഭാതം, മുഖപ്രസംഗവും എഴുതിയിരുന്നു.

വർഗ രാഷ്ട്രീയം വിട്ട് സിപിഎം അവസരത്തിനൊത്ത് വർഗീയ രാഷ്ട്രീയത്തെ ഉപയോഗിക്കുകയാണെന്ന് പത്രത്തിന്റെ മുഖപ്രസംഗത്തിൽ വിമർശിക്കുന്നു. സിപിഎമ്മിന്റെ മുസ്‌ലിം വിരുദ്ധതയും വെറുപ്പുമാണ് വിജയരാഘവനിലൂടെ പുറത്തുവന്നതെന്നും കുറ്റപ്പെടുത്തലുണ്ട്. 'സംഘ്പരിവാറിന് മണ്ണൊരുക്കുന്നുവോ സിപിഎം' എന്ന തലക്കെട്ടിലാണ് 'സുപ്രഭാതം' മുഖപ്രസംഗം.

'വർഗീയരാഷ്ട്രീയത്തിന്റെ സാധ്യതകളിലേക്ക് സിപിഎം ചുവടുമാറ്റിത്തുടങ്ങിയത് 1980കളുടെ പകുതിയോടെയാണ്. ഷാബാനു കേസിന്റെ ചുവടുപിടിച്ച് മുസ്‌ലിം വ്യക്തിനിയമത്തിനെതിരെ ആഞ്ഞടിച്ചുകൊണ്ടായിരുന്നു തുടക്കം. സംഘ്പരിവാർ ബാബരി മസ്ജിദ് തകർക്കുകയും മുസ്‌ലിം മനസുകളിൽ ഭീതിയും അരക്ഷിതബോധവും രൂപപ്പെടുകയും മുസ്‌ലിം ലീഗിൽ ഭിന്നിപ്പുണ്ടാകുകയുമൊക്കെ ചെയ്ത രാഷ്ട്രീയ സാഹചര്യം സിപിഎം ഉപയോഗിക്കാൻ ശ്രമിച്ചു. സംഘ്പരിവാർ ഭീഷണിയെ നേരിടാനുള്ള ഏക ശക്തി തങ്ങളാണെന്ന പ്രചാരണം നടത്തി. മുസ്‌ലിം വോട്ടിനു വേണ്ടി കൈവിട്ട കളികളും പാർട്ടി നടത്തിയെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

Similar Posts