< Back
Kerala
വിഴിഞ്ഞം: സമരം കടുപ്പിക്കാൻ ലത്തീൻ അതിരൂപത
Kerala

വിഴിഞ്ഞം: സമരം കടുപ്പിക്കാൻ ലത്തീൻ അതിരൂപത

Web Desk
|
4 Sept 2022 9:37 PM IST

സമരം ബഹുജന പ്രക്ഷോഭമാകുമെന്ന് കേരള റീജിയണ്‍ ലത്തീന്‍ കാത്തലിക് കൗൺസിൽ

വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തിന്റെ രൂപവും ഭാവവും മാറ്റാനൊരുങ്ങി ലത്തീന്‍‌ അതിരൂപത. സമരം ബഹുജന പ്രക്ഷോഭമാകുമെന്ന് കേരള റീജിയണ്‍ ലത്തീന്‍ കാത്തലിക് കൗൺസിൽ പറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ഞായറാഴ്ചയും പള്ളികളില്‍ വിഴിഞ്ഞം തുറമുഖത്തിനെതിരായ സര്‍ക്കുലര്‍ വായിച്ചു. നാളെ ബിഷപ്പ് തോമസ് ജെ നെറ്റോയും ബിഷപ്പ് സൂസെപാക്യവും സമരപന്തലില്‍ ഉപവാസ സമരമിരിക്കും.

വിഴിഞ്ഞം തുറമുഖത്തിനെതിരായ ലത്തീന്‍ അതിരൂപതയുടെ സമരരീതി മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്. മൂലംപള്ളിയില്‍ നിന്ന് വിഴിഞ്ഞത്തേക്ക് ബഹുജന പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കേരള റീജിയണല്‍ കാത്തലിക്ക് കൌണ്‍സില്‍ പ്രസിഡന്‍റ് ജോസഫ് ജൂഡ് പറഞ്ഞു. ജനപ്രതിനിധികളുമായി തുറന്ന സംവാദത്തിന് KRLCC തീരുമാനിച്ചതായി സഭാ വക്തക്കള്‍ പറഞ്ഞു.

കേരളം മൊത്തം ചര്‍ച്ചയാകുന്ന തരത്തില്‍ സമരത്തെ മാറ്റുമെന്ന് തിരുവനന്തപുരം വികാരി ജനറല്‍ യൂജിന്‍ പെരേര പറഞ്ഞു. ഇത് കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ലാസ്റ്റ് ബസാണെന്ന് ലത്തീന്‍സഭ ആവര്‍ത്തിച്ചു. അതിനിടെ തുടര്‍ച്ചയായ രണ്ടാം ഞായറാഴ്ചയും ലത്തീന്‍രൂപതയ്ക്ക് കീഴിലുള്ള പള്ളികള്‍ ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുടെ സര്‍ക്കുലര്‍ വായിച്ചു. ഏഴ് ആവശ്യങ്ങളും ഒരിക്കല്‍കൂടി ആവര്‍ത്തിച്ച സര്‍ക്കുലറില്‍ സമരം ശക്തമാക്കുമെന്ന് പറഞ്ഞു.

സമരം ഒഴിവാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. ബിഷപ്പിനെ സമരത്തിലേക്ക് വിടരുതെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു. സമര നേതൃത്വവുമായി മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തുന്നതാണ് അഭികാമ്യമെന്ന്‌ വി.ഡി സതീശൻ കത്തിലൂടെ പറഞ്ഞു.

Similar Posts