< Back
Kerala
വിഴിഞ്ഞം; സമരം കടുപ്പിക്കാൻ ലത്തീൻ അതിരൂപത
Kerala

വിഴിഞ്ഞം; സമരം കടുപ്പിക്കാൻ ലത്തീൻ അതിരൂപത

Web Desk
|
11 Sept 2022 6:16 AM IST

പള്ളികളിൽ ഇന്നും സർക്കുലർ വായിക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം ശക്തമാക്കുകയാണ് ലത്തീൻ അതിരൂപത. പള്ളികളിൽ ഇന്നും സർക്കുലർ വായിക്കും. തുടർച്ചയായ മൂന്നാം ഞായറാഴ്ചയാണ് പള്ളികളിൽ സർക്കുലർ വായിക്കുന്നത്.

ഇതിനിടെ ലത്തീൻ അതിരൂപതാ പ്രതിനിധികൾ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീൻ അതിരൂപതയും മത്സ്യത്തൊഴിലാളികളും നടത്തുന്ന സമരം അവസാനിപ്പിക്കാൻ സർക്കാർ തലത്തിൽ, പലതവണ ചർച്ച നടന്നെങ്കിലും ഫലപ്രദമായ തീരുമാനത്തിൽ എത്തിച്ചേരാൻ കഴിയാത്തതോടെയാണ് ലത്തീൻ രൂപത സമരം കൂടുതൽ ശക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി ഈ മാസം പതിനാലാം തീയതി മുതൽ പതിനെട്ടാം തീയതി വരെ മൂലം പള്ളിയിൽ നിന്ന് വിഴിഞ്ഞത്തേക്ക് ബഹുജന മാർച്ച് നടത്തും.

കെസിബിസിയും കെആർഎൽസിസിയും മാർച്ചിന് പിന്തുണ അറിയിച്ച് നേരത്തെ രംഗത്ത് എത്തിയിരുന്നു. പതിനാലാം തീയതി തുടങ്ങുന്ന മാർച്ച് പതിനെട്ടാം തീയതി വിഴിഞ്ഞം തുറമുഖത്ത് സമാപിക്കും. തുടർന്ന് പൊതുസമ്മേളനവും സംഘടിപ്പിക്കും. ഇക്കാര്യങ്ങൾ വിശദീകരിച്ചു കൊണ്ടാണ് ലത്തീൻ അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ ഇന്ന് സർക്കുലർ വായിക്കുക. തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ മോൺസിഞ്ഞിയോർ യൂജിൻ പെരേര ഇന്നലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. സർക്കാർ നിലപാടിന് വ്യക്തതയില്ലെന്ന് യൂജിൻ പേരരെ പറഞ്ഞു.

Similar Posts