
പൂരം കലക്കൽ ബിജെപി, ആർഎസ്എസ് നേതാക്കളുടെ ഗൂഢാലോചന, സുരേഷ്‌ഗോപിക്കെതിരെ മൊഴി നൽകി വിഎസ് സുനിൽകുമാർ
|മലപ്പുറം അഡീഷ്ണൽ Sp ഫിറോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്
തൃശൂർ: പൂരം കലക്കലുമായി ബന്ധപ്പെട്ട് തൃശൂർ എംപി സുരേഷ്‌ഗോപിക്കെതിരെ മൊഴി നൽകി വിഎസ് സുനിൽകുമാർ. ബിജെപിക്കും ആർഎസ്എസിനും അന്നത്തെ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കും പൂരം കലക്കലിൽ പങ്കുണ്ടെന്നാണ് സുനിൽ കുമാറിന്റെ മൊഴി. മലപ്പുറം അഡീഷ്ണൽ Sp ഫിറോസിന്റെ നേതൃത്വത്തിലുള്ള സംഘം രാമനിലയം ഗസ്റ്റ് ഹൗസിൽ എത്തിയാണ് പൂരം കലക്കലിൽ വി എസ് സുനിൽ കുമാറിന്റെ മൊഴിയെടുത്തിയത്.
"തൃശൂർ പോലീസ് രാത്രി ഉണ്ടായ എനിക്കറിയുന്ന എല്ലാ കാര്യങ്ങളും പറഞ്ഞു. വെടിക്കെട്ട് വൈകിയത്, പ്രധാനപ്പെട്ട ചടങ്ങുകൾ എല്ലാം കേവലം ചടങ്ങുകളായി മാറ്റിയത്, മേളം നിർത്തിവച്ചത്, വെടിക്കെട്ട് നടക്കില്ല എന്ന് പ്രഖ്യാപിച്ചത്, പന്തലിന്റെ ലൈറ്റ് ഓഫ് ചെയ്തത് ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് പറഞ്ഞു. ഇതിനുപിന്നിൽ ആർഎസ്എസ്, വിശ്വ ഹിന്ദു പരിഷത്ത് ഗൂഢാലോചന ഉണ്ടായെന്ന് ഞാൻ പറഞ്ഞു," വിഎസ് സുനിൽ കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
ആർഎസ്എസ് നേതാക്കളുടെ സാന്നിധ്യം പുറത്തുവരണമെങ്കിൽ പോലീസിന്റെ കയ്യിലുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത് വരണം. സിസിടിവി പരസ്യപ്പെടുത്താൻ ആവില്ല എന്നാണ് പൊലീസ് പറഞ്ഞ്. പകൽ പൂരത്തിനൊപ്പം വെടിക്കെട്ട് നടത്തിയാൽ മതിയെന്ന് പ്രഖ്യാപിച്ചത് സുരേഷ് ഗോപിയുടെ രംഗപ്രവേശനത്തിന് ശേഷമാണ്. വാഹനങ്ങൾക്ക് വിലക്കുള്ള സ്ഥലത്ത് എല്ലാ ബാരിക്കോടും മാറ്റി ഏത് ഉദ്യോഗസ്ഥനാണ് ആംബുലൻസ് കടത്തിവിട്ടത്. പൂരം അലങ്കോലമാക്കിയതിൽ രാഷ്ട്രീയ നേട്ടം കിട്ടുന്നവർക്ക് ഒപ്പം ആരൊക്കെ നിന്നു?പൂരം അലങ്കോലം ആക്കിയതിന് ഉത്തരവാദി ഇരു ദേവസ്വത്തിലെയും ആളുകൾ അല്ല, വിഎസ് സുനിൽ കുമാർ ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ നേട്ടങ്ങളോടെ പൂരം അലങ്കോലപ്പെടുത്തി എന്ന തന്റെ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, മൊഴിയെടുക്കാനായി വീണ്ടും വിളിപ്പിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു .