< Back
Kerala
സമരനായകൻ മടങ്ങുന്നു; വി.എസ് ദർബാർ ഹാളിലേക്ക്
Kerala

സമരനായകൻ മടങ്ങുന്നു; വി.എസ് ദർബാർ ഹാളിലേക്ക്

Web Desk
|
22 July 2025 9:29 AM IST

മുഖ്യമന്ത്രിയ‌ടക്കമുള്ള നേതാക്കൾ രാവിലെ തന്നെ ദർബാർ ഹാളിലെത്തി

തിരുവനന്തപുരം: വി.എസിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനം മകന്റെ വസതിയിൽ നിന്നും ദർബാർ ഹാളിലേക്ക് യാത്ര തിരിച്ചു. മഴയെ വകവയ്ക്കാതെ ആയിരങ്ങളാണ് അതിരാവിലെ തന്നെ അദ്ദേഹത്തെ കാണാൻ ദർബാർ ഹാളിൽ തടിച്ചുകൂടിയിരിക്കുന്നത്.

എം.വി ഗോവിന്ദൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ വിലാപയാത്രയിലുണ്ടായിരുന്നു. മുഖ്യമന്ത്രിയ‌ടക്കമുള്ള നേതാക്കൾ രാവിലെ തന്നെ ദർബാർ ഹാളിലെത്തിയിരുന്നു. ദർബാർ ഹാളിലെ പൊതുദർശനത്തിനുശേഷം ഉച്ചക്ക് ആലപ്പുഴയിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശനത്തിനു ശേഷം ആലപ്പുഴ വലിയ ചുടുകാട്ടിൽ സംസ്‌കരിക്കും.

രണ്ടുമണിക്ക് ശേഷം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. പോകുന്ന വഴിയിൽ ജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാൻ സൗകര്യം ഒരുക്കും. ജനത്തിരക്കനുസരിച്ച് സമയത്തിൽ മാറ്റം വരുമെന്നും എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ പറഞ്ഞു.

ഇന്നലെ 3.20ഓടെയായിരുന്നു മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദൻ അന്തരിച്ചത്. മെഡിക്കൽ ബോർഡാണ് മരണം സ്ഥിരീകരിച്ചത്.

102 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ മാസം 23-ാം തീയതിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വിഎസിനെ തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

2006 മുതൽ 2011 വരെയുള്ള കാലയളവിലാണ് വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നത്. മുഖ്യമന്ത്രി പദവിയിലിരുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് വി.എസ്. 2001-2006 കാലത്ത് പ്രതിപക്ഷനേതാവുമായി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനായിരുന്നു.

നായനാര്‍ക്കുശേഷമുള്ള കഴിഞ്ഞ 20 വര്‍ഷത്തോളം കേരളത്തില്‍ ഇടതിന്‍റെ താര പ്രചാരകന്‍ ആരെന്നതിന്‍റെ ഒറ്റയുത്തരമായിരുന്നു വിഎസ്. ഇടതിന്‍റെ ക്രൗഡ് പുള്ളര്‍. വി.എസിന്റെ വാക്കുകള്‍ ജനം സംഗീതംപോലെ ആസ്വദിച്ച ഒരു കാലമാണ് കഴിഞ്ഞു പോയത്. അച്ചടക്ക നടപടിയില്‍ പാര്‍ട്ടി വിട്ടു പോകുന്നവര്‍ ധാരാളമുള്ളിടത്താണ് വി.എസ് എന്ന കമ്യൂണിസ്റ്റ് ഒറ്റയാനായത്. താന്‍ കൂടി ചേര്‍ന്ന് രൂപം കൊടുത്ത പാര്‍ട്ടിയില്ലാതെ തനിക്ക് എന്തു ജീവിതമെന്നായിരുന്നു അച്ചടക്ക നടപടിയെ കുറിച്ചുള്ള ചോദ്യത്തിന് വി.എസിന്‍റെ മറുപടി.

Similar Posts