< Back
Kerala
Mannandala bomb blast
Kerala

ബോംബ് നിർമിച്ചത് പോലീസിനെ ലക്ഷ്യംവെച്ചോ?കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യംചെയ്യും

Web Desk
|
3 April 2024 10:03 PM IST

ബുധനാഴ്ച വൈകിട്ടാണ് നാടന്‍ബോംബ് നിര്‍മിക്കുന്നതിനിടെയുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ മണ്ണന്തലയില്‍ നാലുപേര്‍ക്ക് പരിക്കേറ്റത്

തിരുവനന്തപുരം: മണ്ണന്തലയില്‍ യുവാക്കളുടെ നാലംഗസംഘം നാടന്‍ബോംബ് നിര്‍മിച്ചത് പൊലീസിനെ ആക്രമിക്കാനാണോ എന്ന് സംശയം.

ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് പ്രതികളുടെ വീട്ടിൽ കഴിഞ്ഞ ദിവസം പൊലീസ് എത്തിയിരുന്നു. പൊലീസിനെ ആക്രമിക്കാനാണ് പ്രതികൾ ബോംബ് നിർമ്മിച്ചതെന്നാണ് പ്രാഥമിക വിവരം.

ആശുപത്രിയിൽ ചികിത്സയിലുള്ള പ്രതികളെയും കസ്റ്റഡിയിലുള്ളവരെയും പോലീസ് വിശദമായി ചോദ്യം ചെയ്യും. സ്ഫോടനം നടന്ന സ്ഥലത്ത് ഫോറൻസിക് സംഘം എത്തി തെളിവെടുപ്പ് നടത്തും. പ്രതികൾക്ക് മറ്റ് ആരുടെയെങ്കിലും സഹായം കിട്ടിയോ എന്ന് അടക്കമുള്ള കാര്യങ്ങളും അന്വേഷിക്കും.

ബുധനാഴ്ച വൈകിട്ടാണ് നാടന്‍ബോംബ് നിര്‍മിക്കുന്നതിനിടെയുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റത്. സംഘത്തിലുണ്ടായിരുന്ന പതിനേഴുകാരന്റെ കൈപ്പത്തി അറ്റിരുന്നു. മറ്റൊരാൾക്ക് കാലിനും ഇടുപ്പിനും പരിക്കേറ്റു. അതേസമയം സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ടുപേരെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി കേസുകളിലെ പ്രതികളാണ് ഇവര്‍.

കൊല്ലംകോട് പന്നിയോട്ടുകോണം സ്വദേശി അനിജിത്ത് (18), വട്ടപ്പാറ വേങ്കവിള സ്വദേശി അഖിലേഷ് (19), നെടുമങ്ങാട് സ്വദേശി അനിരുദ്ധ് (18), വട്ടപ്പാറ സ്വദേശി കിരണ്‍ (19) എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. ഇതില്‍ അനിരുദ്ധിനാണ് സ്‌ഫോടനത്തില്‍ കൈപ്പത്തികള്‍ നഷ്ടമായത്.

അതേസമയം ഇവരുടെ സുഹൃത്തുക്കളായ കിരൺ, ശരത് എന്നിവരെ മണ്ണന്തല പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്കെതിരെ മോഷണം, കഞ്ചാവ് വിൽപ്പന, പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച സംഭവം അടക്കമുള്ള കേസുകൾ ഉണ്ട്. മണ്ണന്തലയിൽ നിന്ന് മൂന്ന് കിലോമീറ്റർ മാറി മലമുകളിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ വെച്ചായിരുന്നു ബോംബ് നിർമ്മാണം.

Similar Posts