< Back
Kerala
ചൂരല്‍മല ദുരിതബാധിതരുടെ കടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും; 18.75 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും നല്‍കും
Kerala

ചൂരല്‍മല ദുരിതബാധിതരുടെ കടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും; 18.75 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും നല്‍കും

Web Desk
|
28 Jan 2026 9:19 PM IST

കടം എഴുതിത്തള്ളാന്‍ കേന്ദ്രത്തിന് കഴിയുമായിരുന്നിട്ടും തയ്യാറല്ലെന്ന നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്തിന്റെ തീരുമാനം

തിരുവനന്തപുരം: ചൂരല്‍മല ദുരന്തബാധിതരുടെ കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി കെ.രാജന്‍. കുടിശ്ശികയിനത്തില്‍ വരുന്ന 18.75 കോടി രൂപയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുക. ഉള്‍പ്പെടുത്തേണ്ടവരെയും ഒഴിവാക്കേണ്ടവരെയും തീരുമാനിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും പരാതികള്‍ സമിതിയെ അറിയിക്കാമെന്നും മന്ത്രി പറഞ്ഞു.

'അവരുടെ വായ്പ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് നല്‍കും. ഉള്‍പ്പെടുത്തേണ്ടവരെയും ഒഴിവാക്കേണ്ടവരെയും തീരുമാനിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പരാതികളെല്ലാം ആ സമിതിയെ അറിയിക്കാം.'

'കേരള ബാങ്ക് എഴുതിത്തള്ളിയതിന് പുറമേയുള്ള വായ്പകളാണ് സര്‍ക്കാര്‍ ഏറ്റെടുക്കുക. കേരള ബാങ്ക് എഴുതിത്തള്ളിയ 93 ലക്ഷം സര്‍ക്കാര്‍ തിരിച്ചുനല്‍കും. 555 ഗുണഭോക്താക്കളുടെ 1620 ലോണുകള്‍ കടം എഴുതി തള്ളും. ആറ് മേഖലയിലുള്ളവരെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കടം എഴുതിത്തള്ളാന്‍ കേന്ദ്രത്തിന് കഴിയുമായിരുന്നിട്ടും തയ്യാറല്ലെന്ന നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്തിന്റെ തീരുമാനം.' കേന്ദ്ര നടപടി കേരളത്തോടുള്ള പകപോക്കലാണെന്നും മനുഷ്യത്വമില്ലാത്ത് നിലപാടാണ് കേന്ദ്രം സ്വീകരിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മുണ്ടക്കൈ - ചൂരൽമല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. വായ്പ എഴുതിത്തള്ളാൻ വ്യവസ്ഥയില്ലെന്നും കേന്ദ്രസർക്കാറിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണെന്നും കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നത്.

റിസർവ് ബാങ്കിന്റെ നയപ്രകാരം ദുരന്തബാധിത പ്രദേശങ്ങളിൽ ബാങ്കു വായ്പകൾ പൂർണ്ണമായി എഴുതിതള്ളാൻ വ്യവസ്ഥയില്ല, 2015 ലെ ബാങ്കേഴ്‌സ് കോൺഫറൻസിൽ ഉണ്ടാക്കിയ ധാരണപ്രകാരം ബാങ്കിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടാൻ കേന്ദ്ര സർക്കാറിന് അധികാരമില്ലെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. മൊറട്ടോറിയം അനുവദിക്കാനുള്ള അധികാരം മാത്രമാണ് റിസർവ് ബാങ്ക് നൽകുന്നതെന്നും സത്യവാങ്മൂലത്തിലുണ്ട്.

Similar Posts