< Back
Kerala
എസ്.ഡി.പി.ഐയെ നിരോധിക്കണമെന്ന് നിലപാടില്ല; എം.വി ഗോവിന്ദന്‍
Kerala

എസ്.ഡി.പി.ഐയെ നിരോധിക്കണമെന്ന് നിലപാടില്ല; എം.വി ഗോവിന്ദന്‍

Web Desk
|
26 Sept 2022 11:40 PM IST

ഒരു വിഭാ​ഗത്തെ മാത്രം നിരോധിച്ചാല്‍ വര്‍ഗീയത ശക്തിപ്പെടും.

തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ടിനെതിരെ കടുത്ത നടപടികളുമായി കേന്ദ്രം മുന്നോട്ടുപോവുന്നതിനിടെ, നിരോധന നീക്കങ്ങൾക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. എസ്.ഡി.പി.ഐയെ നിരോധിക്കണമെന്ന് നിലപാടില്ലെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു.

കാട്ടാക്കടയിൽ സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് എം.വി ഗോവിന്ദന്‍ നിലപാട് വ്യക്തമാക്കിയത്. സംഘടനകളെ നിരോധിച്ചതുകൊണ്ട് തീവ്രവാദം ഇല്ലാതാക്കാനാവില്ല. ഒരു വശത്തെ മാത്രം നിരോധിച്ചാല്‍ വര്‍ഗീയത ശക്തിപ്പെടും.

ആര്‍.എസ്.എസും പോപുലര്‍ ഫ്രണ്ടും പരസ്പരം ഏറ്റുമുട്ടുന്നൊരു നാട്ടില്‍ ഒരു വിഭാഗത്തെ മാത്രം നിരോധിച്ചാല്‍ അത് വര്‍ഗീയത കൂടുതല്‍ ശക്തമാകാന്‍ ഇടയാക്കുമെന്നും വര്‍ഗീയത ആളി കത്തിക്കേണ്ടത് ആര്‍.എസ്.എസിന്റെ ആവശ്യമാണെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ഈ മാസം 22ന് കേരളമടക്കം 13 സംസ്ഥാനങ്ങളില്‍ പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എന്‍.ഐ.എ- ഇ.ഡി സംയുക്ത റെയ്ഡ് നടത്തിയിരുന്നു. പുലര്‍ച്ചെ മൂന്നിന് കേരളത്തിലെ നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും നടത്തിയ റെയ്ഡില്‍ ദേശീയ ചെയര്‍മാനും ജനറല്‍ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റുമടക്കം 25 പേരെയാണ് അറസ്റ്റ് ചെയ്തു.

ഇതിന് പിന്നാലെ, പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നു. ഇതിനോട് പ്രതികരിക്കവെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി നിലാപാട് വ്യക്തമാക്കിയത്.

Similar Posts