< Back
Kerala
ഒരു കടുവയ്ക്കായി തിരച്ചിലിനിറങ്ങി; കണ്ടെത്തിയത് നാല് കടുവകളെ
Kerala

ഒരു കടുവയ്ക്കായി തിരച്ചിലിനിറങ്ങി; കണ്ടെത്തിയത് നാല് കടുവകളെ

Web Desk
|
7 Sept 2023 8:00 PM IST

വയനാട് പനവല്ലിയിൽ ഒരു മാസമായി തുടരുന്ന കടുവാ ശല്യത്തെ തുടർന്നാണ് വനം വകുപ്പ് തിരച്ചിൽ നടത്തിയത്

വയനാട്: ഒരു കടുവയ്ക്കായി തിരച്ചിലിനിറങ്ങിയ വനപാലകരും നാട്ടുകാരും കണ്ടത് നാല് കടുവകളെ. വയനാട് പനവല്ലിയിൽ ഒരു മാസമായി തുടരുന്ന കടുവാ ശല്യത്തെ തുടർന്നാണ് വനം വകുപ്പ് തിരച്ചിൽ നടത്തിയത്. മുന്ന് കടുവകളെ കാട്ടിലേക്ക് തുരത്തിയെങ്കിലും അവശേഷിച്ച ഒരെണ്ണത്തെ കണ്ടെത്താനായിട്ടില്ല.

ഒരുമാസമായി ജനവാസ കേന്ദ്രത്തിൽ ഭീതി പരത്തുന്ന കടുവയ്ക്കായി ഡി.എഫ്.ഒയുടെ നേതൃത്വത്തിൽ 68 അംഗ വനപാലക സംഘമാണ് പനവല്ലിയിൽ തിരച്ചിൽ നടത്തിയത്. മുന്ന് ടീമുകളായി തിരിഞ്ഞ് മൂന്ന് റെയ്ഞ്ചർമാരുടെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ. കോല്ലി കോളനി ഭാഗത്തു നിന്നാരംഭിച്ച് കാൽവരി എസ്റ്റേറ്റ്, കോട്ടക്കൽ എസ്റ്റേറ്റ്, റസൽകുന്ന് പ്രദേശം എന്നിവിടങ്ങളിലൂടെ തിരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് കോട്ടയ്ക്കൽ എസ്റ്റേറ്റിൽ വെച്ച് കടുവയെയും രണ്ടു കുട്ടികളെയും കണ്ടത്.

ഡെപ്യൂട്ടി റെയ്ഞ്ചർ കെ.പി അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിൽ ഇവയെ വനത്തിലെക്ക് തുരത്തി. ഇതിനിടെ, കോട്ടയ്ക്കൽ എസ്റ്റേറ്റിലേ കൊളിച്ചുവടിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണൻ കടുവയുടെ മുമ്പിലകപ്പെട്ടത് ഭീതി പരത്തി. പ്രസിഡന്റിന്റെയും കൂടെയുള്ളവരുടെയും വെപ്രാളത്തിൽ ഭയന്ന കടുവ പിൻമാറിയെങ്കിലും കടുവയെ കാട്ടിലേക്ക് തുരത്താനായില്ല

വന്യമൃഗ ശല്യം രൂക്ഷമായതോടെ പ്രദേശത്ത് കൂട് സ്ഥാപിക്കുകയും സ്‌കൂൾ വിദ്യാർത്ഥികൾക്ക് വനംവകുപ്പ് സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. കനത്ത മഴയെ തുടർന്ന് ബുധനാഴ്ച തിരച്ചിൽ നിർത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കുന്നത് വരെ പ്രദേശത്ത് കാവൽ ഏർപ്പെടുത്തുമെന്നും വരും ദിവസങ്ങളിൽകുടുതൽ കൂടു സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്നും ഡി.എഫ്.ഒ മാർട്ടിൻ ലോവൽ പറഞ്ഞു.

Related Tags :
Similar Posts