< Back
Kerala
What Media One said and what minister said on Malappuram General Hospital
Kerala

മലപ്പുറത്തെ ജനറൽ ആശുപത്രി: മീഡിയവൺ പറഞ്ഞതും മന്ത്രി പറഞ്ഞതും...; വസ്തുതയെന്ത്...?

Web Desk
|
1 Feb 2026 7:52 PM IST

ജനറൽ ആശുപത്രിയെ പറ്റിയുള്ള വാർത്തയ്ക്ക് മറുപടിയായി മെഡിക്കൽ കോളജിന് അനുവദിച്ചതിന്റെ കണക്കുകളാണ് മന്ത്രി പുറത്തുവിട്ടത്.

കോഴിക്കോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അവഗണന നേരിടുന്ന ജനറൽ ആശുപത്രികളിലൊന്നാണ് മലപ്പുറം മഞ്ചേരിയിലേത്. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ജനറൽ ആശുപത്രി നിർമാണത്തിനായി പത്ത് ബജറ്റുകളിലായി ടോക്കണായി അനുവദിച്ചത് 1000 രൂപയാണ്. കേരളത്തിന്റെ ആരോഗ്യമേഖലയിലെ വികസന ഭൂപടത്തിൽ മലപ്പുറം ജില്ലയി​ലെ ജനറൽ ആശുപത്രിയോടുള്ള അവഗണന വെളിപ്പെടുത്തുന്നതായിരുന്നു പത്ത് ബജറ്റുകളിലായി പിണറായി സർക്കാർ അനുവദിച്ചത് 1000 രൂപയെന്ന കണക്ക്. ഈ കണക്കുകൾ സൂചിപ്പിച്ച് കഴിഞ്ഞദിവസം മീഡിയവൺ പ്രസിദ്ധീകരിച്ച വാർത്തയോട് പ്രതികരിച്ച് മന്ത്രി വീണാ ജോർജ് പുറത്തുവിട്ട കണക്കുകളെല്ലാം മ​ഞ്ചേരി മെഡിക്കൽ കോളജിന് അനുവദിച്ചതിനെ കുറിച്ചാണ്. ജനറൽ ആശുപത്രിയെ പറ്റിയുള്ള വാർത്തയ്ക്ക് മറുപടിയായി മെഡിക്കൽ കോളജിന് അനുവദിച്ചതിന്റെ കണക്കുകളാണ് മന്ത്രി പുറത്തുവിട്ടത്.

മന്ത്രിയുടെ പോസ്റ്റിൽ മലപ്പുറം ജില്ലയി​ൽ ജനറൽ ആശുപത്രി നിലവിലുണ്ടോ എന്നും മന്ത്രി പോസ്റ്റിൽ പറഞ്ഞ പ്രകാരം മഞ്ചേരി ജനറൽ ആശുപത്രിക്കാണോ ഫണ്ടുകൾ അനുവദിച്ചതെന്നും വ്യക്തമാക്കുന്നില്ല. കേരളത്തിലെ ചികിത്സാ സംവിധാനങ്ങളുടെ വിതരണത്തിൽ മലപ്പുറം ജില്ലയ്ക്ക് അർഹമായത് ലഭിക്കുന്നില്ലെന്നാണ് കണക്കുകൾ പറയുന്നത്. സംസ്ഥാനത്തെ ഇതരജില്ലകളിലൊന്നും മെഡിക്കൽ കോളജ് സ്ഥാപിച്ചപ്പോൾ ജനറൽ ആശുപത്രിയോ ജില്ലാ ആശുപത്രിയോ നഷ്ടമായിട്ടില്ല.

തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, കോന്നി, പാലക്കാട്, മാനന്തവാടി എന്നിവിടങ്ങളിൽ മെഡിക്കൽ കോളജുകൾ വന്നപ്പോഴാന്നും ജനറൽ ആ​ശുപത്രി നഷ്ടപ്പെട്ടില്ല. എന്നാൽ മലപ്പുറം ജില്ലയിൽ മെഡിക്കൽ കോളജ് വന്നപ്പോൾ ജനറൽ ആശുപത്രി ഇല്ലാതാവുകയായിരുന്നു. തിരുവനന്തപുരത്ത് അഞ്ച് കിലോമീറ്ററിന്റെ ദൂരം പോലുമില്ല മെഡിക്കൽ കോളജും ജനറൽ ആശുപത്രിയും തമ്മിൽ. ആലപ്പുഴയിലും കോട്ടയത്തുമൊക്കെ പത്ത് കിലോമീറ്ററിനുള്ളിലാണ് രണ്ട് ആശുപത്രികളും.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് മെഡിക്കൽ കോളജ് ആക്കി ഉയർത്തിയ സമയത്ത് ജനറൽ ആശുപത്രി ചെരണിയിലേക്ക് മാറ്റാൻ പത്ത് കോടി അനുവദിച്ചിരുന്നു. എന്നാൽ പിന്നീട് വന്ന സർക്കാരുകളിൽ നിന്ന് അതിൽ തുടർനടപടിയുണ്ടായില്ല. എല്ലാ വർഷവും ​ബജറ്റിൽ ടോക്കണായി 100 രൂപ വീതം അനുവദിക്കുന്നതല്ലാ​തെ തുടർനടപടിയുണ്ടാകുന്നില്ല. കഴിഞ്ഞ 10 വര്‍ഷമായി ജനറൽ ആശുപത്രിക്ക് ടോക്കണായി 100 രൂപ വീതം ബജറ്റില്‍ അനുവദിച്ചിട്ടും തുടർനടപടികൾ എന്തുകൊണ്ട് ഉണ്ടായില്ലെന്ന്, മീഡിയവൺ വാർത്തയോട് പ്രതികരിച്ച് മന്ത്രി എഴുതിയ പോസ്റ്റിൽ വിശദീകരിക്കുന്നില്ല.

ജനറല്‍ ആശുപത്രിക്കായി വേട്ടേക്കോട് എന്ന സ്ഥലത്ത് 25 ഏക്കര്‍ നാട്ടുകാർ സ്​പോൺസർ ചെയ്തുൾപ്പടെയുള്ള 50 ഏക്കര്‍ കണ്ടെത്തിയിട്ടും എന്തുകൊണ്ട് നടപടിയുണ്ടാകുന്നില്ലെന്നും വിശദീകരിക്കുന്നില്ല. മറ്റു ജില്ലകളില്‍ 550 രോഗികള്‍ക്ക് ഒരു കിടക്ക എന്നാണെങ്കില്‍ മലപ്പുറം ജില്ലയില്‍ 1643 രോഗികള്‍ക്ക് ഒരു കിടക്ക എന്നതാണ് അവസ്ഥ. ഈ സാഹചര്യത്തിലാണ് പുതുതായി നിർമിക്കേണ്ട ജനറൽ ആശു​പത്രിയെ കുറിച്ച് മന്ത്രി മിണ്ടാതിരിക്കുകയും മെഡിക്കല്‍ കോളജ് വികസനത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നത്.



Similar Posts