< Back
Kerala
കണ്ണൂർ അയ്യൻകുന്നിൽ ഇറങ്ങിയ കാട്ടാനയെ തുരത്താനുള്ള ശ്രമം തുടരുന്നു;  പഞ്ചായത്തിൽ നിരോധനാജ്ഞ
Kerala

കണ്ണൂർ അയ്യൻകുന്നിൽ ഇറങ്ങിയ കാട്ടാനയെ തുരത്താനുള്ള ശ്രമം തുടരുന്നു; പഞ്ചായത്തിൽ നിരോധനാജ്ഞ

Web Desk
|
22 Dec 2025 6:16 AM IST

ശനിയാഴ്ച രാത്രിയോടെയാണ് അയ്യൻകുന്ന് പഞ്ചായത്തിലെ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയത്

കണ്ണൂര്‍: കണ്ണൂർ അയ്യൻകുന്നിൽ ഇറങ്ങിയ കാട്ടാനയെ തുരത്താനുള്ള ശ്രമങ്ങൾ ഇന്ന് തുടങ്ങും. ആന തിരികെ കാട്ടിൽ കയറുന്നതുവരെ പട്രോളിംഗ് തുടരാനാണ് തീരുമാനം. അയ്യൻകുന്ന് പഞ്ചായത്തിലെ നാല് വാർഡുകളിൽ ഇന്ന് വൈകിട്ട് ആറുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ശനിയാഴ്ച രാത്രിയോടെയാണ് അയ്യൻകുന്ന് പഞ്ചായത്തിലെ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയത്. അങ്ങാടിക്കടവ് കരിക്കോട്ടക്കരി ഭാഗങ്ങളിലെ ജനവാസ മേഖലയിലൂടെ സഞ്ചരിച്ച കാട്ടാന ആശാൻ കുന്നിലെ റബ്ബർ കാട്ടിൽ നിലയുറപ്പിക്കുകയായിരുന്നു. തുരത്താൻ ശ്രമിക്കുന്നതിനിടെ ആന വീടുകൾക്കിടയിലൂടെ ഓടിയത് ആശങ്ക ഉണ്ടാക്കി. രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. നിലവിൽ വനാതിർത്തിയുടെ ഒന്നര കിലോമീറ്റർ അകലെയുള്ള ആന രാത്രിയോടെ കാട് കയറും എന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്. അയ്യൻകുന്ന് പഞ്ചായത്തിലെ 6,7,9,11 വാർഡുകളിലാണ് കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.

അതേസമയം വയനാട് പുൽപ്പള്ളി ദേവർഗദ്ധ മേഖലയിൽ ഇറങ്ങിയ നരഭോജി കടുവയെ മഴക്കുവെടിവെച്ച് പിടികൂടും. ഇന്നലെ വൈകിട്ട് വീണ്ടും ജനവാസ മേഖലയിൽ കടുവ എത്തിയിരുന്നു. കടുവയെ പിടികൂടാൻ പ്രദേശത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ കൂടുകൾ സ്ഥാപിക്കുമെന്നും വനം വകുപ്പ് അറിയിച്ചു. കടുവ കൂട്ടിൽ അകപ്പെട്ടില്ലെങ്കിൽ മയക്കുവെടി വെക്കാനുള്ള ടീമിനെയും സജ്ജമാക്കിയിടുണ്ട്. പ്രദേശത്ത് സ്ഥാപിച്ച ക്യാമറ ട്രാപ്പുകളിൽ പതിഞ്ഞ കടുവ കേരള വനം വകുപ്പിന്‍റെ ലിസ്റ്റിലുള്ള കടുവ അല്ലെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. കർണാടക വനത്തിൽ നിന്നും പിടികൂടിയ കടുവയാണിതെന്നും കർണാടക വനം വകുപ്പ് കേരള അതിർത്തിയിൽ കൊണ്ടിട്ടതാണെന്നും ആരോപിച്ച് സിപിഎം രംഗത്തെത്തി. കടുവ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങാൻ സാധ്യതയുള്ളതിനാൽ ശക്തമായ ജാഗ്രത നിർദേശമാണ് വനം വകുപ്പ് നൽകിയിട്ടുള്ളത്.



Similar Posts