< Back
Kerala
കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപം: ഡോ.സി.എൻ വിജയകുമാരിക്കെതിരെയുള്ള പരാതി അടിസ്ഥാനരഹിതം; യോഗക്ഷേമ സഭ
Kerala

കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപം: 'ഡോ.സി.എൻ വിജയകുമാരിക്കെതിരെയുള്ള പരാതി അടിസ്ഥാനരഹിതം'; യോഗക്ഷേമ സഭ

Web Desk
|
14 Nov 2025 10:07 AM IST

യാഥാർഥ്യം മനസ്സിലാക്കാതെ അന്വേഷണത്തിന് ഉത്തരവിട്ട ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ നിലപാട് ശരിയല്ലെന്നും യോഗക്ഷേമ സഭ

ഗുരുവായൂർ: കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ ഗവേഷണവിദ്യാർഥിയായ വിപിൻ വിജയനെ സർവകലാശാലയിലെ ഓറിയെന്റൽ വിഭാഗം ഡീനും സംസ്കൃത വിഭാഗം മേധാവിയുമായ ഡോ. സി. എൻ. വിജയകുമാരി ജാതീയമായി അധിക്ഷേപിച്ചതായുള്ള പരാതി അപലപനീയമാണെന്ന് യോഗക്ഷേമസഭ സംസ്ഥാന കമ്മിറ്റി ആരോപിച്ചു. യാഥാർഥ്യം മനസ്സിലാക്കാതെ അന്വേഷണത്തിന് ഉത്തരവിട്ട ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ നിലപാട് ശരിയല്ല.

'ഗവേഷണപ്രബന്ധം അവതരിപ്പിച്ച വിപിൻ വിജയൻ തുടർന്നു നടന്ന ഓപ്പൺ ഡിഫൻസിൽ ഒരു ചോദ്യത്തിന് പോലും മറുപടി നൽകിയില്ലെന്ന് വൈസ് ചാൻസലർക്ക് ഡോ. സി. എൻ വിജയകുമാരി നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. തെറ്റുകൾ ചൂണ്ടിക്കാണിച്ച് തിരുത്തണമെന്ന് ആവശ്യപ്പെടുന്നവർക്കെതിരെ വ്യാജപരാതികൾ നൽകിയും അവർക്കെതിരെ സൈബർ അക്രമണം നടത്തിയും സ്വാധീനം കൊണ്ട് യോഗ്യതനേടിയെടുക്കുവാൻ ശ്രമിച്ചവർ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. ഡോ. സി. എൻ വിജയകുമാരി ജനിച്ചുവളർന്നത് ഒരു ബ്രാഹ്മണസമുദായത്തിലായതി നാൽ ജാതീയമായി അധിക്ഷേപിച്ചും വ്യാജപരാതികൾ നൽകിയും ഒറ്റപ്പെടുത്താൻ നടത്തുന്ന നീക്കത്തെ ശക്തമായി നേരിടുമെന്ന്' പ്രസിഡന്‍റ് അഡ്വ. പി. എൻ. ഡി. നമ്പൂതിരിയും ജനറൽ സെക്രട്ടറി പി. എൻ. ദാമോദരൻ നമ്പൂതിരിയും അറിയിച്ചു.

ജാതി അധിക്ഷേപ പരാതിയിൽ സംസ്കൃത വിഭാഗം മേധാവി സി.എൻ വിജയകുമാരിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പിഎച്ച്ഡി വിദ്യാർഥി വിപിന്റെ പരാതിയിലാണ് കേസ്. അധ്യാപകരുടെയും ഗൈഡിന്റെയും മുന്നിൽവച്ച് ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്നാണ് പിഎച്ച്ഡി വിദ്യാർഥി വിപിൻ വിജയനാണ് പരാതി നല്‍കിയത്.


നിരന്തരമായി ജാതി വിവേചനം കാട്ടിയെന്ന് കാട്ടി വിസിക്കും വിപിന്‍ പരാതി നൽകിയിട്ടുണ്ട്. പുലയന്മാർ സംസ്കൃതം പഠിക്കേണ്ടെന്ന് വിജയകുമാരി പലതവണ പറഞ്ഞെന്ന് പരാതിയിൽ പറയുന്നു. പ്രതിഭാശാലികളായ വിദ്യാർഥികൾക്ക് അവരുടെ അറിവന്വേഷണത്തിന് ഒരു തടസവും ഉണ്ടാകാൻ പാടില്ലെന്ന് മന്ത്രി ആര്‍.ബിന്ദു പ്രതികരിച്ചിരുന്നു. സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണ്. അധ്യാപകരുടെ ഭാഗത്തു നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്. പക്വതയും മാന്യതയും അന്തസ്സും പുലർത്തേണ്ട ബാധ്യതയുണ്ട്. മുൻവിധിയോടെയുള്ള പെരുമാറ്റം ഉണ്ടാകാൻ പാടില്ലാത്തതാണ്. സർക്കാർ ഇടപെടുമെന്നും അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു.

Similar Posts