
'ഇതെന്‍റെ മരണമൊഴിയായി രേഖപ്പെടുത്തണം സാറേ'; മരിക്കുന്നതിന് മുമ്പ് പൊലീസിന് യുവാവിന്‍റെ ഫോണ്‍ കോള്‍
|''ചെയ്യാത്ത കുറ്റത്തിന് ഞാന്‍ 49 ദിവസം ജയിലില്‍ കിടന്നു''
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസിനെ വിളിച്ചറിയിച്ച ശേഷം യുവാവ് ജീവനൊടുക്കി. കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ചാണ് വെങ്ങാനൂർ സ്വദേശി അമൽജിത്ത് ജീവനൊടുക്കിയത്. അതേസമയം അമൽ ജിത്തിനെതിരെ നിരവധി ക്രിമിനൽ കേസുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ രാത്രിയാണ് അമൽജിത്ത് പോലീസ് കൺട്രോൾ റൂമിൽ വിളിക്കുന്നത്.ഇത് തന്‍റെ അവസാന ഫോൺ കോളാണെന്നും ഇതൊരു മരണമൊഴിയായി കണക്കാക്കണമെന്നും പറഞ്ഞു. ഭാര്യയുടെ ബന്ധുക്കളുമായി ഉണ്ടായ തർക്കത്തെ തുടർന്ന് തൊടുപുഴ പോലീസ് തന്നെ കള്ളക്കേസിൽ കുടുക്കി എന്നാണ് അമൽജിത്ത് പറയുന്നത്
മാനസിക വിഭ്രാന്തി ഉണ്ടെന്ന് കാട്ടി മാനസികാരോഗ്യ കേന്ദ്രത്തിൽ അടച്ചെന്നും അമൽജിത്ത് പറഞ്ഞു. തന്റെയോ തന്റെ ഭാര്യയുടെയോ മൊഴി കേൾക്കാതെയാണ് പോലീസ് കേസെടുത്തത് എന്നാണ് അമൽജിത്തിന്റെ ആരോപണം. എന്നാല്‍ തൊടുപുഴയിൽ അയൽവാസിയെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ അമൽജിത്ത് പ്രതിയാണ്. സമാനമായ നിരവധി ക്രിമിനൽ കേസുകളിലും അമൽജിത്ത് പ്രതിയാണ് എന്നാണ് പോലീസ് പറയുന്നത്.