< Back
India
നീറ്റ് പരീക്ഷയെഴുതാൻ നിർബന്ധിച്ചു; അച്ഛനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഡ്രമ്മിലൊളിപ്പിച്ചു, മകൻ അറസ്റ്റിൽ
India

നീറ്റ് പരീക്ഷയെഴുതാൻ നിർബന്ധിച്ചു; അച്ഛനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഡ്രമ്മിലൊളിപ്പിച്ചു, മകൻ അറസ്റ്റിൽ

ലാൽകുമാർ
|
24 Feb 2026 4:02 PM IST

ശരീരഭാഗങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്

ലഖ്‌നൗ: നീറ്റ് പരീക്ഷയെഴുതാൻ നിർബന്ധിച്ച പിതാവിനെ മകൻ കൊലപ്പെടുത്തി. ലഖ്‌നൗവിലെ ആഷിയാന മേഖലയിൽ താമസിക്കുന്ന മദ്യവ്യാപാരിയും പതോളജി ലാബ് ഉടമയുമായ മൻവേന്ദ്ര സിങ്ങാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 21 വയസുകാരനായ മകൻ അക്ഷതിനെ പൊലീസ് അറസ്റ്റ് ചെയ്തു.

നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പരീക്ഷയ്ക്ക് പഠിക്കാൻ ആവശ്യപ്പെട്ട് മൻവേന്ദ്ര സിങ് അക്ഷതിനെ നിരന്തരം സമ്മർദ്ദത്തിലാക്കിയിരുന്നു. ഇതേ തുടർന്നുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണം. മൻവേന്ദ്ര സിങിനെ വെടിവെച്ച് കൊന്ന ശേഷം മൃതദേഹ ഭാഗങ്ങൾ കഷ്ണങ്ങളാക്കുകയും സദ്രൗണ എന്ന പ്രദേശത്ത് നിക്ഷേപിക്കുകയുമായിരുന്നു. ചില ഭാ​ഗങ്ങൾ വീട്ടിലെ ഡ്രമ്മിലും ഒളിപ്പിച്ചു. ഫെബ്രുവരി 20ന് പുലർച്ചെ 4:30 ഓടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു.

മൃതദേഹം മൂന്നാം നിലയിൽ നിന്ന് താഴത്തെ നിലയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയാണ് ഒഴിഞ്ഞ മുറിയിൽ വെച്ച് കഷണങ്ങളാക്കിയത്. അതിനുശേഷം, ചില ഭാഗങ്ങൾ കാറിൽ കയറ്റി സദ്രൗണ എന്ന പ്രദേശത്തേക്ക് കൊണ്ടുപോവുകയായിരുന്നു. ബാക്കിയുള്ള ശരീര ഭാ​ഗങ്ങൾ അതേ മുറിയിൽ ഒരു പ്ലാസ്റ്റിക് ഡ്രമ്മിൽ കുത്തിനിറച്ചു. പിന്നീട് ഉപേക്ഷിക്കാനായിരുന്നു പദ്ധതി. എന്നാൽ പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാർ സംശയം തോന്നി പിടികൂടുകയായിരുന്നു. ശരീരഭാഗങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.

ശരീരം മാറ്റുന്നത് സഹോദരി കണ്ടപ്പോൾ പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിതാവിനെ കാണാനില്ലയെന്ന് കാണിച്ച് ഫെബ്രുവരി 20 ന് അക്ഷിത് പരാതി നൽകിയിരുന്നു.

Similar Posts