അയോധ്യയിൽ പള്ളി നിർമ്മാണത്തിന് റിപ്പബ്ലിക് ദിനത്തിൽ ആരംഭം
|ഇതിന്റെ ഭാഗമായി വൃക്ഷത്തൈ വിതരണവും ദേശീയ പതാക ഉയർത്തലും നടക്കും
അയോധ്യയിലെ മസ്ജിദ് നിർമാണം റിപ്പബ്ലിക്ക് ദിനത്തിൽ ആരംഭിക്കും. അയോധ്യയിലെ ധന്നിപ്പൂർ ഗ്രാമത്തിലാണ് മസ്ജിദ് നിർമ്മിക്കുന്നത്. ഇതിന്റെ ഭാഗമായി വൃക്ഷത്തൈ വിതരണവും ദേശീയ പതാക ഉയര്ത്തലും നടക്കും. അയോധ്യയില് രാമക്ഷേത്രനിര്മാണം അനുവദിച്ചു കൊണ്ട് സുപ്രീം കോടതി ഉത്തരവിലാണ് അയോധ്യയിൽ തന്നെ ഒരു മസ്ജിദ് നിർമാണത്തിന് ഉത്തരവിട്ടത്.
രാമക്ഷേത്രത്തിന് ഇരുപ്പത്തിയഞ്ച് കിലോമീറ്റർ അകലെ അഞ്ചേക്കർ സ്ഥലത്താണ് മസ്ജിദ് നിർമ്മിക്കുന്നത്. ഇൻഡോ-ഇസ്ലാമിക്-കൾച്ചറൽ ഫൌണ്ടേഷൻ ട്രസ്റ്റിന് കീഴിലാണ് മസ്ജിദ് നിർമാണം. ഉത്തർ പ്രദേശ് സർക്കാരും സംസ്ഥാന സുന്നി സെൻട്രൽ വഖഫ് ബോർഡും ചേർന്ന് നിർമ്മിച്ച ട്രസ്റ്റാണ് ഐ.ഐ.സി.എഫ്.
ട്രസ്റ്റിലെ ഒമ്പതംഗങ്ങളും ഞായറാഴ്ച യോഗം ചേർന്ന് തയ്യാറെടുപ്പുകൾ ചർച്ച ചെയ്തു.മസ്ജിദ് നിർമ്മിക്കുന്ന സ്ഥലത്തെ ജനങ്ങളെ സഹായിക്കാനും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുമാണ് വൃക്ഷത്തൈ വിതരണമെന്നു ഐ.ഐ.സി.എഫ് പത്രക്കുറിപ്പിൽ പറഞ്ഞു.
"പദ്ധതിയുടെ ഭാഗമായി ലോകത്തിലെ പലയിടത്തിൽ നിന്നുമുള്ള വൃക്ഷതൈകൾക്കായി ഒരു ഗ്രീൻ ഏരിയയും വിഭാവന ചെയ്യുന്നുണ്ട്. ആമസോൺ മഴക്കാടുകൾ മുതൽ കാട്ടുതീ പടരുന്ന ആസ്‌ട്രേലിയയിൽ നിന്നുമുള്ള വൃക്ഷങ്ങളും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള മരങ്ങളും ഗ്രീൻ ഏരിയയിലുണ്ടാകും."
മസ്ജിദിന്റെയും അനുബന്ധമായി നിർമ്മിക്കുന്ന ആശുപത്രിയുടെയും സമൂഹ അടുക്കളയേയും ആധുനിക വായനശാലയുടെയും രൂപരേഖ കഴിഞ്ഞ മാസം പത്തൊമ്പതാം തീയതി പുറത്തുവിട്ടിരുന്നു. പദ്ധതിയുടെ ഭാഗമായി ട്രസ്റ്റ് ഓഫീസും ഇൻഡോ ഇസ്ലാമിക സാംസ്‌കാരിക പഠനത്തിൽ കേന്ദ്രീകരിക്കുന്നതും ഗവേഷണപരവുമായ പഠനങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതുമായ പ്രസിദ്ധീകരണാലയവും നിർമ്മിക്കും. "രണ്ടു നിലയിലുള്ള പള്ളിക്ക് മിനാരങ്ങളുണ്ടാകില്ല. സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുന്ന പള്ളിയിൽ രണ്ടായിരത്തോളം പേർക്ക് ഒരേസമയം നമസ്കരിക്കാന് കഴിയും.
2019 നവംബർ 29 ലെ സുപ്രധാന വിധിയിൽ അയോധ്യയിൽ ബാബരി മസ്ജിദ് നിന്നിരുന്ന സ്ഥലം രാമക്ഷേത്രം നിർമ്മിക്കുന്നതിനു സർക്കാർ നിയന്ത്രിത ട്രസ്റ്റിന് കൈമാറാൻ ഉത്തരവിട്ടിരുന്നു. ബാബരി മസ്ജിദിന്റെ ധ്വംസനം നിലനിൽക്കുന്ന നിയമങ്ങളുടെ ലംഘനമായി കണ്ട കോടതി മറ്റൊരു സ്ഥലത്തു മസ്ജിദ് നിർമ്മിക്കാനും അതിനായി സ്ഥലം കണ്ടെത്താൻ സർക്കാരിനോടും ആവശ്യപ്പെട്ടു.കഴിഞ്ഞ വര്ഷം ആഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്രത്തിനു തറക്കല്ലിട്ടിരുന്നു.