< Back
Column
നിയമസഭ പുസ്തകോത്സവ വേദിയില്‍ ആദ്യദിനത്തില്‍ 27 പുസ്തക പ്രകാശനങ്ങള്‍
Column

നിയമസഭ പുസ്തകോത്സവ വേദിയില്‍ ആദ്യദിനത്തില്‍ 27 പുസ്തക പ്രകാശനങ്ങള്‍

ഷെല്‍ഫ് ഡെസ്‌ക്
|
1 Nov 2023 2:04 PM IST

വിവിധ വേദികളിലായി 240 പുസ്തകങ്ങളുടെ പ്രകാശനം നടക്കും.

ഏഴ് ദിവസങ്ങളിലായി നടക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം (കെഎല്‍ഐബിഎഫ്) രണ്ടാം പതിപ്പിന്റെ വേദിയില്‍ 240 പുസ്തക പ്രകാശനങ്ങള്‍ നടക്കും. ആദ്യ ദിനമായ ഇന്ന് രണ്ട് വേദികളിലായി 27 പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. രാവിലെ 10.30ന് വേദി മൂന്നില്‍ ഡോ. എം.എ സിദ്ദീഖ് എഴുതിയ 'കുമാരു' എന്ന പുസ്തകം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രകാശനം ചെയ്യും. 11 ന് രബീന്ദ്രനാഥ ടാഗോറിന്റെ പ്രശസ്ത കാവ്യം 'ഗീതാഞ്ജലി'യുടെ ഒരു പുതിയ മലയാള പരിഭാഷ പ്രമോദ് പയ്യന്നൂര്‍ പ്രകാശനം ചെയ്യും. ആദ്യ?പുസ്തകം റോസ് മേരി ഏറ്റുവാങ്ങും. കവി പ്രഭാ വര്‍മ്മ ചടങ്ങില്‍ പങ്കെടുക്കും.

12 ന് സമീര്‍ ഏറാമല എഴുതിയ 'എന്തുകൊണ്ട് ഉമ്മന്‍ ചാണ്ടി' എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ചാണ്ടി ഉമ്മന്‍ എം.എല്‍.എ. തുടങ്ങിയവര്‍ പങ്കെടുക്കും. 3.45ന് ഡോ. സി. ആര്‍ പ്രസാദ് രചിച്ച 'പ്രതിപക്ഷം' പന്ന്യന്‍ രവീന്ദ്രന്‍ പ്രകാശനം ചെയ്യും. വൈകിട്ട് ഏഴ് മണിക്ക് നിയമസഭാ സെക്രട്ടറി എ.എം ബഷീര്‍ എഴുതിയ 'ദി ഫോര്‍ഗോട്ടന്‍ നെയിം' സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പ്രകാശനം ചെയ്യും. വിനു എബ്രഹാം പുസ്തകം സ്വീകരിക്കും.

വേദി നാലില്‍ രാവിലെ 11.30ന് എ. സജികുമാറിന്റെ 'ആന്റിവൈറസ്' എന്ന പുസ്തകം സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പ്രകാശനം ചെയ്യും. ഉച്ചയ്ക്ക് 12 ന് ടി ഓമനക്കുട്ടന്‍ മാഗ്‌നയുടെ 'വടക്കന്‍മന്തന്‍' ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പ്രകാശനം ചെയ്യും. 12.30ന് ഡോ. ഷിജുഖാന്‍ എഴുതിയ 'അകലങ്ങളിലെ നാണയസാമ്രാജ്യങ്ങള്‍' ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രകാശനം ചെയ്യും. പി.എന്‍ മോഹനന്‍ എഴുതിയ 'കേരളത്തെ ചുവപ്പിച്ചവര്‍' എന്ന പുസ്തകം 2.30ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പ്രകാശനം ചെയ്യും.

അഞ്ച് മണിക്ക് കെ.ജി പരമേശ്വരന്‍ നായരുടെ 'കേരള നിയമസഭ ചരിത്രവും ധര്‍മവും' ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പ്രകാശനം ചെയ്യും. നിയമസഭാ സെക്രട്ടറി എ.എം ബഷീര്‍ പുസ്തകം സ്വീകരിക്കും. ആറ് മണിക്ക് കെ.പി സുധീരയുടെ 'എം.ടി - ഏകാകിയുടെ വിസ്മയം' മധുപാല്‍ പ്രകാശനം ചെയ്യും.

പൊതുജനങ്ങള്‍ക്ക് മലയാളം പുസ്തങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞത് 20 ശതമാനവും ഇംഗ്ലീഷ് പുസ്തങ്ങള്‍ക്ക് 10 ശതമാനവും കിഴിവ് ലഭിക്കും. ലൈബ്രറികള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും നിയമസഭാ ജീവനക്കാര്‍ക്കും മലയാളം പുസ്തങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞത് 35 ശതമാനവും ഇംഗ്ലീഷ് പുസ്തങ്ങള്‍ക്ക് 20 ശതമാനവും കിഴിവ് ലഭിക്കും.

Related Tags :
Similar Posts