< Back
India
ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് പാകിസ്താനില്‍ നിരോധംഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് പാകിസ്താനില്‍ നിരോധം
India

ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് പാകിസ്താനില്‍ നിരോധം

Alwyn K Jose
|
3 Jan 2018 3:50 PM IST

ഇന്ത്യന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യരുതെന്ന് കേബിള്‍ ടിവി ഓപറേറ്റര്‍മാര്‍ക്ക് പാകിസ്താന്‍ ദൃശ്യമാധ്യമ നിയന്ത്രണ അതോറിറ്റി കര്‍ശനനിര്‍ദേശം നല്‍കി.

ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് പാകിസ്താനില്‍ വിലക്കേര്‍പ്പെടുത്തി. അഖ്‌നൂര്‍, പല്ലന്‍വാല സെക്ടറുകളില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഭീകരരുടെ തിരിച്ചടിക്കുള്ള സാധ്യത മുന്‍നിര്‍ത്തി രാജ്യത്തെ നഗരങ്ങളില്‍ അതീവജാഗ്രത നിര്‍ദേശം നല്‍കി. കരസേന തലവന്‍ ദല്‍ബീര്‍സിങ് സുഹാഗ് അതിര്‍ത്തി സന്ദര്‍ശിച്ച് സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി

ഇന്ത്യന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്ന കേബിള്‍ ടിവി ഓപറേറ്റര്‍മാര്‍ക്ക് പാകിസ്താന്‍ ദൃശ്യമാധ്യമ നിയന്ത്രണ അതോറിറ്റിയാണ് സംപ്രേഷണം അവസാനിപ്പിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയത്. ഇന്ത്യ പാകിസ്താന്‍ അതിര്‍ത്തിയില്‍ പ്രവേശിച്ച് മിന്നലാക്രമണം നടത്തിയതായി തെറ്റായവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് നിയന്ത്രണം. കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ എട്ട് ഇടങ്ങളിലാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

അഖ്‌നൂറില്‍ മാത്രം മൂന്ന്ൃ തവണ കരാര്‍ ലംഘനം നടത്തി. ഇന്ത്യന്‍ സേന ശക്തമായ തിരിച്ചടിച്ചതോടെ പാക് സൈന്യം പിന്‍വാങ്ങുകയായിരുന്നു. കരസേന മേധാവി ദല്‍വീര്‍സിങ് ജമ്മുകശ്മീര്‍ സന്ദര്‍ശിച്ച് അതിര്‍ത്തിയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. ഉന്നത സൈനീക ഉദ്യോഗസ്ഥരുമായി കരസേനമേധാവി കൂടിക്കാഴ്ച നടത്തി. അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് കൂടുതല്‍ ജനങ്ങളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. 1500 ല്‍ അധികം ഗ്രാമങ്ങളിലായി 25000 ആളുകളെയാണ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്.

ഇന്ത്യന്‍ നഗരങ്ങളില്‍ പാക് പിന്തുണയുള്ള ഭീകരര്‍ തിരിച്ചടിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് രാജ്യത്തെ നഗരങ്ങളില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി. ഇരു രാജ്യങ്ങളും ആവശ്യപ്പെടുകയാണെങ്കില്‍ ഇന്ത്യ പാക് സംഘര്‍ഷത്തില്‍ മദ്ധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അറിയിച്ചു. മേഖലയിലെ സംഘര്‍ഷത്തില്‍ യുഎന്‍ ആശങ്ക രേഖപ്പെടുത്തി. ഉറി ഭീകരാക്രമണത്തില്‍ സുരക്ഷവീഴ്ചയുണ്ടായി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉറി മേഖലയിലെ ബ്രിഗേഡ് കമാണ്ടറെ തല്‍സ്ഥാനത്ത് നിന്ന് നീക്കി.

Similar Posts