< Back
India
കശ്മീരില്‍ കൊല്ലപ്പെട്ട സൈനികന്‍റെ മകളെ ദത്തെടുക്കുമെന്ന് ഐഎഎസ് - ഐപിഎസ് ദമ്പതികള്‍കശ്മീരില്‍ കൊല്ലപ്പെട്ട സൈനികന്‍റെ മകളെ ദത്തെടുക്കുമെന്ന് ഐഎഎസ് - ഐപിഎസ് ദമ്പതികള്‍
India

കശ്മീരില്‍ കൊല്ലപ്പെട്ട സൈനികന്‍റെ മകളെ ദത്തെടുക്കുമെന്ന് ഐഎഎസ് - ഐപിഎസ് ദമ്പതികള്‍

Sithara
|
29 April 2018 11:33 PM IST

പാക് പട്ടാളം മൃതദേഹം വികൃതമാക്കിയ ഇന്ത്യന്‍ സൈനികന്‍ പരംജിത് സിങിന്‍റെ മകളെ ദത്തെടുക്കാന്‍ തയ്യാറാണെന്ന് ഐഎഎസ് - ഐപിഎസ് ദമ്പതികള്‍.

പാക് പട്ടാളം വധിച്ച് മൃതദേഹം വികൃതമാക്കിയ ഇന്ത്യന്‍ സൈനികന്‍ പരംജിത് സിങിന്‍റെ മകളെ ദത്തെടുക്കാന്‍ തയ്യാറാണെന്ന് ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ഐഎഎസ് - ഐപിഎസ് ദമ്പതികള്‍. യൂനുസ് ഖാനും അന്‍ജും ആരയുമാണ് കുട്ടിയെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ച ആ ഐഎഎസ് - ഐപിഎസ് ദമ്പതികള്‍. കുളുവിലെ ഡപ്യൂട്ടി കമ്മീഷണറാണ് യുനുസ് ഖാന്‍. സോളന്‍ ജില്ലയിലെ എസ്പിയാണ് അന്‍ജും ആര.

പരംജിത് സിങിന്‍റെ 12 വയസ്സുകാരിയായ മകള്‍ കുശ്ദീപ് കൌറിനെയാണ് ഏറ്റെടുക്കുക. കുട്ടിയുടെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കും. പക്ഷേ കുട്ടിയെ അവളുടെ കുടുംബത്തില്‍ നിന്ന് വേര്‍പെടുത്തില്ല. അവള്‍ സ്വന്തം കുടുംബത്തോടൊപ്പം തന്നെ കഴിയും. മാനസികവും സാമ്പത്തികവുമായ എല്ലാ പിന്തുണയും അവള്‍ക്ക് നല്‍കും. വളരുമ്പോള്‍ എന്താകാന്‍ ആഗ്രഹിക്കുന്നുവോ ആ ലക്ഷ്യത്തിലെത്താന്‍ അവള്‍ക്കൊപ്പമുണ്ടാകുമെന്നും ദമ്പതികള്‍ വ്യക്തമാക്കി. ഈ സന്മനസ്സിന് നന്ദി വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്ന് പരംജിത് സിങിന്‍റെ സഹോദരന്‍ പറഞ്ഞു.

ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ മെയ് 1നാണ് ശിരസ് ഛേദിച്ച നിലയില്‍ രണ്ട് ഇന്ത്യന്‍ സൈനികരുടെ മൃതദേഹം ലഭിച്ചത്. സൈനികന്‍റെ കുടുംബത്തിന്‍റെ വേദന ഇല്ലാതാക്കാന്‍ കഴിയില്ലെന്നും മകള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കി സാമൂഹ്യ ഉത്തരവാദിത്തം നിറവേറ്റുകയാണെന്നും യൂനുസ് - അന്‍ജും ദമ്പതികള്‍ പറഞ്ഞു.

Similar Posts