< Back
India
യുപി മന്ത്രിയുടെ ആശുപത്രിവാസം; 15ലക്ഷം രൂപയുടെ നാശനഷ്ടംയുപി മന്ത്രിയുടെ ആശുപത്രിവാസം; 15ലക്ഷം രൂപയുടെ നാശനഷ്ടം
India

യുപി മന്ത്രിയുടെ ആശുപത്രിവാസം; 15ലക്ഷം രൂപയുടെ നാശനഷ്ടം

Muhsina
|
9 May 2018 12:12 PM IST

സ്കാനറിന്റെ അറ്റകുറ്റപ്പണികൾക്ക് 15ലക്ഷം രൂപ ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്. 15ദിവസമെടുക്കും സ്കാനര്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍.

യുപി മന്ത്രിയുടെ ആശുപത്രിവാസത്തിനിടെ ആശുപത്രിക്ക് സംഭവിച്ചത് 15ലക്ഷം രൂപയുടെ നാശനഷ്ടം. മന്ത്രിയുടെ സുരക്ഷാജീവനക്കാരന്റെ അശ്രദ്ധ മൂലം കോടിക്കണക്കിന് രൂപയുടെ എംആർഐ സ്കാനിംഗ് യന്ത്രമാണ് തകരാറിലായത്.

വെള്ളിയാഴ്ചയാണ് ഉത്തർപ്രദേശ് ഖാദി- ടെക്സ്റ്റൈൽ മന്ത്രി സത്യദേവ് പച്ചൗരി ഹർദോയിയെ രാഷ്ട്രീയ പ്രഭാഷണം നടത്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്, ലക്നൗവിൽ നിന്ന് 112കിലോമീറ്റർ അകലെയുള്ള രാം മനോഹർ ലോഹ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനക്കു ശേഷം എംആർഐ സ്കാനിങിന് ഡോക്ടർമാർ നിര്‍ദ്ദേശം നല്‍കി. മന്ത്രിയോടൊപ്പം സുരക്ഷാ ഉദ്യോഗസ്ഥനും തോക്കുമായി സ്കാനിങ് റൂമില്‍ കയറി. തോക്കുമായി കയറരുതെന്ന ആശുപത്രി അധികൃതരുടെ ഭാഗം കേള്‍ക്കാതെ നിര്‍ബന്ധപൂര്‍വ്വമാണ് ഇയാള്‍ മുറിയില്‍ പ്രവേശിച്ചതെന്ന് പറയുന്നു. മുറിയില്‍ പ്രവേശിച്ചതോടെ തോക്കിന്റെ കാന്തിക മണ്ഡലം കൊണ്ട് സ്കാനര്‍ പിസ്റ്റളിനെ വലിച്ചെടുക്കുകയായിരുന്നു. ഇത് എംആര്‍ഐ സ്കാനറിൽ കുടുങ്ങുകയും വലിയൊരു ശബ്ദത്തോടെ സ്കാനറിന്റെ പ്രവർത്തനം നിലക്കുകയും ചെയ്തു.

സ്കാനറിന്റെ അറ്റകുറ്റപ്പണികൾക്ക് 15ലക്ഷം രൂപ ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്. 15ദിവസമെടുക്കും സ്കാനര്‍ പൂര്‍വ്വസ്ഥിതിയിലാകാന്‍. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. "അനുമതിയില്ലാതെ ആളുകൾ അകത്ത് പ്രവേശിക്കരുതെന്ന് ആശുപത്രിയിൽ എല്ലായിടത്തും വലിയ നോട്ടീസുകൾ പതിക്കും. സുരക്ഷാജീവനക്കാരന് എങ്ങിനെയാണ് അകത്ത് കയറാന്‍ സാധിച്ചതെന്ന് എനിക്കറിയില്ല. ഞങ്ങൾ അതേക്കുറിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്.'' ആശുപത്രി മെഡിക്കൽ സൂപ്രണ്ടന്റ് ഡോ. സുഭ്രാത് ചന്ദ്ര പറഞ്ഞു.

Similar Posts