< Back
India
മല്യ തട്ടിയെടുത്ത പാവപ്പെട്ടവരുടെ പണം തിരിച്ച് പിടിക്കുമെന്ന് മോദിമല്യ തട്ടിയെടുത്ത പാവപ്പെട്ടവരുടെ പണം തിരിച്ച് പിടിക്കുമെന്ന് മോദി
India

മല്യ തട്ടിയെടുത്ത പാവപ്പെട്ടവരുടെ പണം തിരിച്ച് പിടിക്കുമെന്ന് മോദി

admin
|
23 May 2018 12:59 PM IST

ബാങ്ക് വായ്പയെടുത്ത് 9000 കോടി രൂപയുടെ കുടിശ്ശികയുമായി വിവാദ വ്യവസായി വിജയ് മല്യ രാജ്യം വിട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആരോപണം നേരിടുന്ന അവസരത്തിലാണ് പ്രതികരണവുമായി മോദി രംഗത്തുവന്നത്

രാജ്യംവിട്ട വിജയ് മല്യയ്ക്കെതിരെ കർശന നടപടിയുണ്ടാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കർഷകരുടെയും പാവപ്പെട്ടവരുടെയും പണമാണ് മല്യ തട്ടിയെടുത്തതെന്നും കോൺഗ്രസാണ് വിജയ് മല്യയെ സഹായിക്കുന്നതെന്നും മോദി പറഞ്ഞു. മല്യ വിഷയത്തിൽ ആദ്യമായാണ് പ്രധാനമന്ത്രി പ്രതികരിക്കുന്നത്. അസമില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് വായ്പയെടുത്ത് 9000 കോടി രൂപയുടെ കുടിശ്ശികയുമായി വിവാദ വ്യവസായി വിജയ് മല്യ രാജ്യം വിട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആരോപണം നേരിടുന്ന അവസരത്തിലാണ് പ്രതികരണവുമായി മോദി രംഗത്തുവന്നത്. ധനികരെ ബിജെപി സര്‍ക്കാര്‍ രക്ഷപ്പെടാന്‍ സഹായിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

മല്യയ്ക്ക് അനധികൃതമായി വായ്പ അനുവദിച്ചതില്‍ കോണ്‍ഗ്രസിന് പങ്കുണ്ട്. ഇത്തരം വായ്പകള്‍ തിരിച്ചടപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മോദി അസമില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ പറഞ്ഞു. എന്നാല്‍ മോദിക്ക് മറവി രോഗം സംഭവിച്ചതിനാലാണ് പുതിയ ആരോപണങ്ങളെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പ്രതികരിച്ചു.

വിവിധ ബാങ്കുകളിൽനിന്നെടുത്ത 9000 കോടി രൂപയുടെ വായ്പകൾ തിരിച്ചടയ്ക്കാതെ മാർച്ച് രണ്ടിനാണ് വിജയ് മല്യ രാജ്യം വിട്ട് ബ്രിട്ടനിലേക്കു മുങ്ങിയത്. മല്യ ബ്രിട്ടനിലുള്ള സുഖ ജീവിതം നയിക്കുന്നതായിട്ടായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. അതേസമയം, ഇന്ത്യയിൽ നിന്ന് താൻ ഒളിച്ചോടിയിട്ടില്ലെന്നും മടങ്ങിവരാനുള്ള സമയമായിട്ടില്ലെന്നും വിജയ് മല്യ ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷർ എയർലൈൻസ് കടക്കെണിയിലായതിനെത്തുടർന്നു 2013ലാണ് അടച്ചുപൂട്ടിയത്.

Similar Posts