< Back
India
ഇസ്രയേല്‍ പ്രസിഡന്റ് ഇന്ത്യയിലെത്തി; നാളെ മോദിയെ കാണുംഇസ്രയേല്‍ പ്രസിഡന്റ് ഇന്ത്യയിലെത്തി; നാളെ മോദിയെ കാണും
India

ഇസ്രയേല്‍ പ്രസിഡന്റ് ഇന്ത്യയിലെത്തി; നാളെ മോദിയെ കാണും

Alwyn
|
25 May 2018 11:20 PM IST

ഇന്ത്യ - ഇസ്രയേല്‍ പ്രതിരോധ സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള കരാറുകളില്‍ ഒപ്പു വെക്കലാണ് പ്രധാന സന്ദര്‍ശന ലക്ഷ്യം

എട്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്രയേല്‍ പ്രസിഡന്റ് റൂവന്‍ റിവ് ലിന്‍ ഇന്ത്യയിലെത്തി. മുംബൈ വിമാനത്താവളത്തിലെത്തിയ റിവ്‍ലിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. ഇന്ത്യ - ഇസ്രയേല്‍ പ്രതിരോധ സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള കരാറുകളില്‍ ഒപ്പു വെക്കലാണ് പ്രധാന സന്ദര്‍ശന ലക്ഷ്യം. റൂവന്‍ റിവ് ലിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നാളെ ചര്‍ച്ച നടത്തും.

എട്ടു ദിവസത്തെ സന്ദര്‍ശന പരിപാടിക്കിടെ മുംബൈ, ഡല്‍ഹി, ആഗ്ര, സിക്കന്ദ്ര, കര്‍ണാല്‍, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ റൂവന്‍ റിവ് ലിന്‍ സന്ദര്‍ശനം നടത്തും. രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. നിലവിലുള്ള ഇന്ത്യ - ഇസ്രയേല്‍ സൈനിക സഹകരണം കൂടുതല്‍ ശക്തമാക്കുകയാണ് റിവ് ലിന്റെ സന്ദര്‍ശന ലക്ഷ്യം. ഇരുപത് വര്‍ഷത്തോളം നീണ്ട ഇടവേളക്കു ശേഷമാണ് ഒരു ഇസ്രയേല്‍ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. പുതിയ സംയുക്ത സംരംഭങ്ങള്‍ക്കും സാങ്കേതികവിദ്യാ കൈമാറ്റത്തിനും ഇസ്രയേല്‍ ഉദ്ദേശിക്കുന്നുണ്ടെന്നാണ് റിവ് ലിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി ഇസ്രയേല്‍ നയതന്ത്രപ്രതിനിധി ഡാനിയല്‍ കാര്‍മോണ്‍ വിശദീകരിച്ചിട്ടുള്ളത്. സൈനിക സഹകരണത്തിനു പുറമെ ഊര്‍ജ, കാര്‍ഷിക, വ്യാപാര മേഖലകളിലായി നിരവധി ധാരണാ പത്രങ്ങളിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ഒപ്പുവെക്കും. 2017 ആദ്യം നരേന്ദ്രമോദി ഇസ്രയേല്‍ സന്ദര്‍ശിക്കുമെന്ന് സൂചനയുണ്ട്.

Similar Posts