< Back
India
അസമില്‍ ബിജെപിയോ തൂക്കുമന്ത്രിസഭയോ?അസമില്‍ ബിജെപിയോ തൂക്കുമന്ത്രിസഭയോ?
India

അസമില്‍ ബിജെപിയോ തൂക്കുമന്ത്രിസഭയോ?

admin
|
29 May 2018 2:34 AM IST

പതിനഞ്ച് വര്‍ഷമായി തുടരുന്ന തരുണ്‍ ഗൊഗൊയ് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭരണം അവസാനിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ് എല്ലാ എക്സിറ്റ് പോളുകളും നല്‍കുന്നത്.

‌അസമില്‍ ഒറ്റക്ക് അധികാരത്തിലെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി. അസംഗണപരിഷത്തും ബോഡോലാന്റ്പീപ്പിള്‍സ് ഫ്രണ്ടുമായുണ്ടാക്കിയ സഖ്യം ഗുണം ചെയ്തുവെന്ന വിലയിരുത്തലാണ് ബിജെപിക്കുള്ളത്. എന്നാല്‍ എയുഡിഎഫ് നിര്‍ണായകസ്വാധീനമാകുന്ന തൂക്ക് മന്ത്രിസഭക്കാണ് രാഷ്ട്രീയനിരീക്ഷകര്‍ സാധ്യത കല്‍പ്പിക്കുന്നത്

പതിനഞ്ച് വര്‍ഷമായി തുടരുന്ന തരുണ്‍ ഗൊഗൊയ് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭരണം അവസാനിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ് എല്ലാ എക്സിറ്റ് പോളുകളും നല്‍കുന്നത്. 126 സീറ്റുകളുള്ള അസമില്‍ ഒറ്റക്ക് അധികാരത്തിലെത്താനുള്ള ഭൂരിപക്ഷമാണ് ബിജെപി പ്രതീക്ഷ. ബംഗ്ലാദേശ് കുടിയേറ്റം ഉയര്‍ത്തി കാട്ടി ഭൂരിപക്ഷ വോട്ടുകള്‍ കേന്ദ്രീകരിക്കുക എന്ന അമിത്ഷായുടെ തന്ത്രം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും എന്ന് ബിജെപി കരുതുന്നു. എന്നാല്‍ ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെങ്കിലും തൂക്ക് മന്ത്രിസഭക്കുള്ള സാധ്യതകളാണ് രാഷ്ട്രീയനിരീക്ഷകര്‍ കാണുന്നത്. കോണ്‍ഗ്രസും ബിജെപിയും അമ്പതിന് മുകളില്‍ സീറ്റുകള്‍ പിടിക്കുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. ബദറുദ്ദീന്‍ അജ്മല്‍ നേതൃത്വം നല്‍കുന്ന എഐയുഡിഎഫ് ഇരുപതോളം സീറ്റുകള്‍ നേടിയേക്കും. അങ്ങനെ വരുമ്പോള്‍ എഐയുഡിഎഫ് സംസ്ഥാനത്തിന്റെ ഭരണം തീരുമാനിക്കുന്ന തരത്തിലേക്ക് നിര്‍ണായകമാകും. എഐയുഡിഎഫ് ബിജെപിക്ക് ഒപ്പം ചേരാനുള്ള സാധ്യതയില്ലാത്തതിനാല്‍ കോണ്‍ഗ്രസിന് വീണ്ടും അധികാരത്തിലെത്താന്‍ കഴിഞ്ഞേക്കുമെന്ന വിലയിരുത്തലുണ്ട്. തരുണ്‍ ഗൊഗൊയിയെ തന്നെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തി കാട്ടിയപ്പോള്‍ കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളായിരുന്നു ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. അസമിനൊപ്പം തെരഞ്ഞെടുപ്പ് നടന്ന മറ്റ് സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് ശക്തമായ സ്വാധീനമില്ലാത്തതിനാല്‍ അസമിലെ ഫലമാണ് ബിജെപി ഉറ്റുനോക്കുന്നത്. അസമില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടായാല്‍ അത് കേന്ദ്രനേതൃത്വത്തിനും തിരിച്ചടിയാകും.

Similar Posts