< Back
India
അധികാരത്തിലെത്തി രണ്ട് മാസം; നടന്നത് 240കൊലപാതകങ്ങള്‍, 179ബലാത്സംഗങ്ങള്‍അധികാരത്തിലെത്തി രണ്ട് മാസം; നടന്നത് 240കൊലപാതകങ്ങള്‍, 179ബലാത്സംഗങ്ങള്‍
India

അധികാരത്തിലെത്തി രണ്ട് മാസം; നടന്നത് 240കൊലപാതകങ്ങള്‍, 179ബലാത്സംഗങ്ങള്‍

Muhsina
|
2 Jun 2018 12:31 PM IST

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി ഗവൺമെന്റിന്റെ കാലാവധി രണ്ട് മാസം തികയുമ്പോള്‍ കനത്ത കുറ്റകൃത്യങ്ങളും ക്രമസമാധാന പ്രശ്നങ്ങളുമാണ് യുപിയില്‍ അനുദിനം രേഖപ്പെടുത്തുന്നത്..

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി ഗവൺമെന്റിന്റെ കാലാവധി രണ്ട് മാസം തികയുമ്പോള്‍ ഇതുവരെ നടന്നത് 240കൊലപാതകങ്ങള്‍, 179ബലാത്സംഗങ്ങള്‍. കനത്ത കുറ്റകൃത്യങ്ങളും ക്രമസമാധാന പ്രശ്നങ്ങളുമാണ് യുപിയില്‍ അനുദിനം രേഖപ്പെടുത്തുന്നത്. ഗുരുതരമായ കുറ്റകൃത്യങ്ങളുടെ കണക്കുകളില്‍ വലിയതോതിലുള്ള വർദ്ധനവാണ് ഉണ്ടായത്‌. മാർച്ചിൽ അധികാരത്തിൽ വന്ന ബിജെപി സര്‍ക്കാരിന്റെ അധികാരത്തിനുകീഴില്‍ വർഗീയ സംഘർഷങ്ങളും കൊലപാതകങ്ങളും മുതൽ ബലാത്സംഗങ്ങള്‍ വരെ വര്‍ദ്ധിച്ചു.

കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് പുറത്തുവിട്ട വിവരങ്ങള്‍ കാര്യങ്ങളെക്കുറിച്ച് വളരെ ഗൗരവകരമായ ചിത്രം നൽകുന്നു. ഈ വർഷം മാർച്ച് 15നും ഏപ്രിൽ 15നും ഇടയിലായി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാലിരട്ടിയായാണ് ബലാത്സംഗങ്ങള്‍ വര്‍ദ്ധിച്ചത്. കൊലപാതകങ്ങള്‍ ഇരട്ടിയായി. 2016ൽ 41ബലാത്സംഗങ്ങള്‍ നടന്നപ്പോള്‍, ഈ വർഷം 179പേരാണ് ബലാത്സംഗങ്ങള്‍ക്കിരകളായത്. മൂന്ന് കവര്‍ച്ചാ ആക്രമണങ്ങള്‍ നടന്നിടത്ത് ഇക്കൊല്ലം 20എണ്ണം. കൊലപാതകങ്ങള്‍ 101ൽ നിന്നും 240ആയാണ് ഉയര്‍ന്നത്. സ്ഥിതിവിവരക്കണക്കുകള്‍ തുറന്നുകാണിക്കുന്ന അക്രമങ്ങളുടെ ആധിക്യത്തോടൊപ്പം ആളുകള്‍ നിയമം കയ്യിലെക്കുന്ന അവസ്ഥയും ക്രമാതീതമാണ്.

കുറ്റവാളികളെ പ്രതിരോധിക്കാനും ക്രമസമാധാനം പുനഃസ്ഥാപിക്കാനും തങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ടെന്നാണ് ആദിത്യനാഥ് സർക്കാറില്‍ നിന്നും ലഭിക്കുന്ന വിശദീകരണം. എന്നാല്‍ ഇവയൊന്നും നടപ്പിലാകുന്നില്ലെന്നാണ് സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത്. ''കഴിഞ്ഞ രണ്ടു മാസങ്ങളായി ജനങ്ങള്‍ നിരാശയുടെ നിഴലിലാണ്. ക്രമസമാധാനം നിലനിർത്തുന്നതില്‍ ബിജെപി സർക്കാർ പരാജയപ്പെട്ടുവെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു." യുപി കോണ്‍ഗ്രസ് നേതാവ് അശോക് സിംങ് പറയുന്നു. കുറേയധികം പ്രസംഗിക്കുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും നല്‍കുന്ന ഉറപ്പുകളെക്കുറിച്ചെല്ലാം വിസ്മരിച്ച അവസ്ഥയിലാണ് യോഗിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Tags :
Similar Posts