< Back
India
മഹാരാഷ്ട്രയില്‍ കര്‍ഷക പ്രക്ഷോഭം ശക്തം; മാര്‍ച്ച് ഇന്ന് മുംബൈയിലെത്തുംമഹാരാഷ്ട്രയില്‍ കര്‍ഷക പ്രക്ഷോഭം ശക്തം; മാര്‍ച്ച് ഇന്ന് മുംബൈയിലെത്തും
India

മഹാരാഷ്ട്രയില്‍ കര്‍ഷക പ്രക്ഷോഭം ശക്തം; മാര്‍ച്ച് ഇന്ന് മുംബൈയിലെത്തും

Sithara
|
2 Jun 2018 12:14 PM IST

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നിയമസഭയുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കാനാണ് കര്‍ഷകരുടെ തീരുമാനം.

മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരായ കാല്‍നട മാര്‍ച്ച് ഇന്ന് മുംബൈ നഗരത്തിലെത്തും. കിസാന്‍സഭയുടെ നേതൃത്വത്തിലാണ് അരലക്ഷത്തിലധികം കര്‍ഷകര്‍ പങ്കെടുക്കുന്ന മാര്‍ച്ച് പുരോഗമിക്കുന്നത്. കര്‍ഷകര്‍ നാളെ മഹാരാഷ്ട്ര നിയമസഭ ഖരാവോ ചെയ്യും. കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് മുംബൈയില്‍ സുരക്ഷ ശക്തമാക്കി.

നാസിക്കിലെ സിബിഎസ് ചൌക്കില്‍ നിന്ന് ബുധനാഴ്ചയാരംഭിച്ച കാല്‍നട മാര്‍ച്ച് 182 കിലോ മീറ്ററാണ് പിന്നിട്ടത്. കാര്‍ഷിക വായ്പ പൂര്‍ണമായും എഴുതി തള്ളമെന്നതാണ് പ്രധാന ആവശ്യം. സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണം, വൈദ്യുതി ബില്‍ എഴുതി തള്ളണം, വിവിധ പദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നല്‍കണം, വിളനാശത്തിന് ഏക്കറിന് 40,000 രൂപ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.

മാര്‍ച്ചിന് സിപിഐ, പെസന്‍റ് ആന്‍ഡ് വര്‍ക്കേഴ്സ് പാര്‍ട്ടി, ശിവസേന, എംഎന്‍എസ്, എന്‍സിപി എന്നിവയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷക മാര്‍ച്ച് തടയുന്നത് ക്രമസമാധാനം തകര്‍ക്കുമെന്നതിനാലും പ്രതിച്ഛായാ നഷ്ടമുണ്ടാക്കുമെന്നത് കൊണ്ടും സര്‍ക്കാര്‍ അത്തരം നടപടികളിലേക്ക് കടന്നിട്ടില്ല. എന്നാല്‍ നിയമസഭ ഖെരാവോ ഒഴിവാക്കാനായി കര്‍ഷകരെ നിയമസഭക്ക് സമീപത്തേക്ക് വിടാതെ ആസാദ് മൈതാനത്തിന് സമീപം പൊലീസ് തടഞ്ഞേക്കും.

കഴിഞ്ഞ 5 ദിവസവും പ്രതിദിനം 35 കിലോമീറ്റര്‍ പിന്നിട്ട കാല്‍നട മാര്‍ച്ചില്‍ പങ്കെടുത്ത നിരവധി കര്‍ഷകരെ ശാരീരിക അവശതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Related Tags :
Similar Posts