< Back
India
India

കച്ചില്‍ ഭരണവിരുദ്ധ വികാരം; നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്

Sithara
|
4 Jun 2018 4:42 PM IST

കച്ച് മരുഭൂമി ഉള്‍പ്പെടുന്ന ജില്ലയില്‍ വെള്ളക്ഷാമമാണ് ബിജെപിയ്ക്ക് തലവേദന. സാധാരണക്കാരെ അവഗണിച്ച് വന്‍കിട വ്യവസായി അദാനിക്ക് നരേന്ദ്ര മോദിയും ഗുജറാത്ത് സര്‍ക്കാറും ചെയ്ത സഹായമാണ് കോണ്‍ഗ്രസിന്‍റെ പ്രചാരണ വിഷയം

ഭരണവിരുദ്ധ വികാരം ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ജില്ലയാണ് കച്ച്. ന്യൂനപക്ഷങ്ങളുടെ സാന്നിധ്യം കോണ്‍ഗ്രസിന് ചെറുതല്ലാത്ത പ്രതീക്ഷ നല്‍കുന്നു ഇവിടെ.

ആകെയുള്ള ആറ് മണ്ഡലങ്ങളില്‍ അഞ്ചും ബിജെപിയുടെ സിറ്റിംഗ് സീറ്റുകളാണ്. കച്ച് മരുഭൂമി ഉള്‍പ്പെടുന്ന ജില്ലയില്‍ വെള്ളക്ഷാമമാണ് ബിജെപിയ്ക്ക് തലവേദന. ഭരണത്തിനെതിരായ വികാരം മറികടക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ നേട്ടങ്ങള്‍ നിരത്തുകയാണ് ബിജെപി. മൂന്നര വര്‍ഷത്തെ മോദി സര്‍ക്കാറിന്‍റെ ഭരണം കച്ചിലും ഇതര ഭാഗങ്ങളിലും വികസനമുണ്ടാക്കിയിട്ടുണ്ടെന്ന് ബിജെപി എംപി വിനോദ് ഭായ് ചാവ്‍ദ അവകാശപ്പെട്ടു.

സാധാരണക്കാരെ അവഗണിച്ച് വന്‍കിട വ്യവസായി അദാനിക്ക് നരേന്ദ്ര മോദിയും ഗുജറാത്ത് സര്‍ക്കാറും ചെയ്ത സഹായമാണ് കോണ്‍ഗ്രസിന്‍റെ പ്രചാരണ വിഷയം. "2001ലെ ഭൂകമ്പത്തിന് ശേഷം ഭൂമി അദാനിക്കും ടാറ്റക്കുമൊക്കെ നല്‍കി. കച്ചിലെ ജനങ്ങള്‍ക്ക് ഒന്നുമുണ്ടായില്ല. ഇവിടുത്തെ സര്‍ക്കാര്‍ ആശുപത്രി പോലും അദാനിക്ക് കൈമാറുകയാണ് ചെയ്തത്"- കോണ്‍ഗ്രസ് നേതാവ് ആദം ബി ചാക്കി വിമര്‍ശിച്ചു.

അബ്ദാസ, അന്‍ജാര്‍, മാണ്ഡ്വി, ഭുജ് എന്നീ മണ്ഡലങ്ങളില്‍ ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമാണ്. ഇവ അനുകൂലമായാല്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കും.

Similar Posts