< Back
India
റമദാനോട് അനുബന്ധിച്ച് ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പിന്‍വലിച്ചുറമദാനോട് അനുബന്ധിച്ച് ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പിന്‍വലിച്ചു
India

റമദാനോട് അനുബന്ധിച്ച് ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പിന്‍വലിച്ചു

Subin
|
18 Jun 2018 11:00 AM IST

വെടിനിര്‍ത്തലിന്റെ ഗുണഭോക്താക്കള്‍ ഭീകര സംഘടനകളാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

റമദാനോട് അനുബന്ധിച്ച് ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പിന്‍വലിച്ചു. ഭീകരതക്കെതിരായ സൈനിക ഓപ്പറേഷന്‍ തുടരുമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി. വെടിനിര്‍ത്തലിന്റെ ഗുണഭോക്താക്കള്‍ ഭീകര സംഘടനകളാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

റമദാനോട് അനുബന്ധിച്ച് മെയ് 16നാണ് ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കേന്ദ്രം പ്രഖ്യാപിച്ചത്. നോമ്പ് കാലം സമാധാനപരമായിരിക്കട്ടെ എന്ന് വ്യക്തമാക്കിയായിരുന്നു പ്രഖ്യാപനമെങ്കിലും ദീര്‍ഘകാല നേട്ടം ലക്ഷ്യമിട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രഖ്യാപനം ഫലപ്രദമായില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പുനരാലോചന നടത്തിയത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍ എന്നിവര്‍ യോഗം ചേര്‍ന്ന് സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.

വെടിനിര്‍ത്തലിന്റെ ഗുണഭോക്താക്കള്‍ ഭീകര സംഘടനകളാണ്. പ്രഖ്യാപനത്തിന് ശേഷം നുഴഞ്ഞുകയറ്റവും സൈനിക പോസ്റ്റുകള്‍ക്കും ജനവാസ മേഖലകള്‍ക്കും നേരെയുള്ള ആക്രമണവും വര്‍ധിച്ചു. അമര്‍നാഥ് യാത്ര 28ന് ആരംഭിക്കാനിരിക്കെ വെടി നിര്‍ത്തല്‍ തുടരുന്നത് ഉചിതമല്ല എന്നിങ്ങനെയായിരുന്നു യോഗത്തിലെ വിലയിരുത്തലുകള്‍. വെടിനിര്‍ത്തലുമായി മുന്നോട്ട് പോകുന്നത് ദോഷകരമെന്ന് സുരക്ഷ ഏജന്‍സികളും ദേശീയ ഉപദേഷ്ടാവ് അജിത് ദോവലും കരസേനമേധാവി ബിപിന്‍ റാവത്തും യോഗത്തില്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം പിഡിപിക്ക് വെടിനിര്‍ത്തല്‍ തുടരണമെന്ന നിലപാടാണുള്ളത്. വെടിനിര്‍ത്തല്‍ തുടര്‍ന്നിട്ട് കാര്യമില്ലെന്നും പൊലീസിന്റെയും സൈന്യത്തിന്റെയും സമീപനമാണ് മാറേണ്ടത് എന്നായിരുന്നു ഹുറിയത്ത് നേതാവ് ഉമര്‍ ഫാറൂഖിന്റെ മറുപടി.

Similar Posts