< Back
India
അസം പൗരത്വ ലിസ്റ്റ്: മുസ്‍ലിംകളല്ലാത്തവര്‍ പേടിക്കേണ്ടെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി 
India

അസം പൗരത്വ ലിസ്റ്റ്: മുസ്‍ലിംകളല്ലാത്തവര്‍ പേടിക്കേണ്ടെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി 

Web Desk
|
3 Aug 2018 7:01 PM IST

സാമ്പത്തിക നേട്ടത്തിനായി ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി കുടിയേറിയ ബംഗ്ലാദേശി മുസ്‌ലിംകളെ തിരിച്ചറിയാനാണ് പൌരത്വ പട്ടിക തയ്യാറാക്കുന്നതെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ഗിയ

അസം പൗരത്വ ലിസ്റ്റ് സംബന്ധിച്ച് ഹിന്ദുക്കളും മുസ്‌ലിംകളല്ലാത്തവരും പേടിക്കേണ്ടെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ഗിയ. സാമ്പത്തിക നേട്ടത്തിനായി ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി കുടിയേറിയ ബംഗ്ലാദേശി മുസ്‌ലിംകളെ തിരിച്ചറിയാനാണ് പൌരത്വ പട്ടിക തയ്യാറാക്കുന്നത്. ഹിന്ദുക്കള്‍, ജൈനര്‍, ബുദ്ധമതക്കാര്‍, ക്രിസ്ത്യാനികള്‍ എന്നിങ്ങനെ പീഡനം അനുഭവിക്കുന്ന അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ ഇന്ത്യന്‍ പൌരന്മാരായി പരിഗണിക്കുന്ന വിധത്തിലായിരിക്കും പൗരത്വ നിയമ ഭേദഗതി ബില്ലെന്നും വിജയ്‌വര്‍ഗിയ പറഞ്ഞു.

"നിയമവിരുദ്ധമായി കുടിയേറിയവരെ ഞങ്ങള്‍ തരംതിരിച്ചിട്ടുണ്ട്. അതില്‍ ഒന്ന് വേട്ടയാടപ്പെട്ട ഹിന്ദുക്കളാണ്. മറ്റൊന്ന് സാമ്പത്തിക നേട്ടം മുന്നില്‍കണ്ട് നുഴഞ്ഞുകയറിയ ബംഗ്ലാദേശി മുസ്‌ലിംകളാണ്. ഹിന്ദുക്കളും മുസ്‌ലിംകളല്ലാത്ത കുടിയേറ്റക്കാരും പേടിക്കേണ്ട. അവര്‍ക്ക് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സര്‍ക്കാര്‍ അവരെ സംരക്ഷിക്കും. പൗരത്വ നിയമ ഭേദഗതി ബില്‍ പാസാക്കിയാലുടന്‍ മുസ്‌ലിം ഇതര കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കും. പക്ഷേ ബംഗ്ലാദേശി മുസ്‌ലിംകള്‍ സമ്പാദിക്കാന്‍ നുഴഞ്ഞുകയറിയവരാണ്. അവര്‍ ദുരിതമനുഭവിക്കുന്നവരല്ല. എന്തിന് നമ്മള്‍ അവരെ വോട്ടര്‍മാരായി ചേര്‍ക്കണം?", കൈലാഷ് വിജയ്‌വര്‍ഗിയ പറഞ്ഞു.

കോടതിയുടെ നിര്‍ദേശപ്രകാരമാണ് പൌരത്വ പട്ടിക തയ്യാറാക്കിയത്. വിദേശികള്‍ കാരണം നമ്മുടെ യുവാക്കള്‍ക്ക് ജോലി കിട്ടുന്നില്ല. ബി.ജെ.പിയുടെ കണക്ക് പ്രകാരം 10 മില്യണ്‍ ബംഗ്ലാദേശി മുസ്‌ലിംകള്‍ ബംഗാളിലുണ്ട്. പ്രത്യാഘാതങ്ങള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ബംഗാള്‍ തീവ്രവാദ ഫണ്ടിങ്ങിന്റെ കേന്ദ്രമായിക്കഴിഞ്ഞു. കള്ളനോട്ടുകളുടെ തലസ്ഥാനമാണ് മാല്‍ഡയെന്നും വിജയ്‌വര്‍ഗിയ ആരോപിച്ചു.

Related Tags :
Similar Posts