< Back
India
അസം അന്തിമ പൌരത്വ പട്ടിക:   പുറത്താകുന്നവരുടെ എണ്ണം കുറയുമെന്ന പ്രതീക്ഷയില്‍ സാമൂഹ്യപ്രവര്‍ത്തകര്‍
India

അസം അന്തിമ പൌരത്വ പട്ടിക:  പുറത്താകുന്നവരുടെ എണ്ണം കുറയുമെന്ന പ്രതീക്ഷയില്‍ സാമൂഹ്യപ്രവര്‍ത്തകര്‍

Web Desk
|
8 Aug 2018 9:27 AM IST

അസം പൌരത്വ രജിസ്റ്ററിന്റെ കരട് പട്ടിക വര്‍ഷങ്ങളായി ബംഗ്ലാദേശി ചാപ്പകുത്തലിന് വിധേയമാകുന്ന വലിയൊരു ജനവിഭാഗത്തിന് ആശ്വാസകരമാണെന്ന് ഇതുമായ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അഭിഭാഷകരും ആക്ടിവിസ്റ്റുകളും

അസം പൌരത്വ രജിസ്റ്ററിന്‍റെ അന്തിമ കരട് പട്ടികയില്‍ നിന്ന് 40 ലക്ഷം പേര്‍ പുറത്തായത് രാജ്യമെമ്പാടും വലിയ ചര്‍ച്ചയാകുമ്പോഴും പൌരത്വ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ആശ്വാസത്തിലാണ്. 80 ലക്ഷത്തിലേറെ ബംഗ്ലാദേശികള്‍ അസമിലുണ്ടെന്ന പ്രചാരണം കരട് റിപ്പോര്‍ട്ടോടെ പൊളിഞ്ഞെന്നും അന്തിമ പട്ടിക പുറത്ത് വരുമ്പോള്‍ പുറത്തായവരുടെ എണ്ണം വലിയ രീതിയില്‍ കുറയുമെന്നും ഇവര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു.

40 ലക്ഷത്തോളം പേര്‍ പുറത്താണെങ്കിലും അസം പൌരത്വ രജിസ്റ്ററിന്റെ കരട് പട്ടിക വര്‍ഷങ്ങളായി ബംഗ്ലാദേശി ചാപ്പകുത്തലിന് വിധേയമാകുന്ന വലിയൊരു ജനവിഭാഗത്തിന് ആശ്വാസകരമാണെന്ന് ഇതുമായ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അഭിഭാഷകരും ആക്ടിവിസ്റ്റുകളും പറയുന്നു. പട്ടികയില്‍ വലിയ രീതിയിലുള്ള പാളിച്ചകളുണ്ട്. പക്ഷെ അന്തിമ പട്ടിക പുറത്ത് വരുമ്പോള്‍ അവ പരിഹരിക്കപ്പെടും. വിദേശി മുദ്രകുത്തപ്പെടുന്നവര്‍ക്ക് വേണ്ടി ഫോറിന്‍ ട്രിബ്യൂണലില്‍ ഹാജരാകുന്ന അഭിഭാഷകന്‍ സാക്കിര്‍ അക്തര്‍ പര്‍വേസ് പ്രതീക്ഷിക്കുന്നത് അന്തിമ പട്ടികയില്‍ പുറത്താകുന്നവരുടെ എണ്ണം 10 ലക്ഷത്തോളമേ വരൂ എന്നാണ്.

മറുവശത്ത് ബംഗാളി മുസ്‍ലിംകള്‍ക്കെതിരെ നിരന്തര പ്രചാരണം നടത്തുന്ന അസമിലെ മുഖ്യധാര സംഘടനകള്‍ കടുത്ത നിരാശയിലാണ്. എന്‍ആര്‍സി പരിശോധ ശരിയായ രീതിയില്‍ നടക്കുകയാണെങ്കില്‍ 80 ലക്ഷത്തോളം പേരെങ്കിലും പട്ടികയ്ക്ക് പുറത്താകുമെന്ന് ഇവര്‍ അവകാശപ്പെടുന്നു. അന്തിമ കരട് പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് വീണ്ടും അവകാശവാദം ഉന്നയിക്കാനുള്ള സമയം ആഗസ്ത് 30 മുതല്‍ സെപ്തംബര്‍ 28 വരെയാണ്. ഇതിന് വേണ്ടിയുള്ള ഫോമുകള്‍ വിതരണം ചെയ്ത് തുടങ്ങി.

Related Tags :
Similar Posts