< Back
India
ബാലറ്റ് പേപ്പര്‍ തിരിച്ചുകൊണ്ടുവരണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് പ്രതിപക്ഷം
India

ബാലറ്റ് പേപ്പര്‍ തിരിച്ചുകൊണ്ടുവരണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് പ്രതിപക്ഷം

Web Desk
|
27 Aug 2018 7:41 PM IST

2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലാണ് ബാലറ്റ് പേപ്പറിന് വേണ്ടിയുള്ള ആവശ്യം പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമാക്കിയത്.

ലോക്സഭ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി പ്രതിപക്ഷം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലാണ് പ്രതിപക്ഷം ഇക്കാര്യം ഉന്നയിച്ചത്. ബിജെപിക്കൊപ്പം ബിജെഡി ആവശ്യത്തെ എതിര്‍ത്തു. ഈവിഎം മെഷീനിലെ വോട്ടുകള്‍ക്കൊപ്പം വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന ആവശ്യവും യോഗത്തില്‍ ചില പാര്‍ട്ടികള്‍ ഉയര്‍ത്തി.

2019ലെ ലോക്സഭ തെരഞ്ഞെടുപ്പിനും ഈ വര്‍ഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനും മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലാണ് ബാലറ്റ് പേപ്പറിന് വേണ്ടിയുള്ള ആവശ്യം പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമാക്കിയത്. കോണ്‍ഗ്രസിനൊപ്പം തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി, ഡിഎംകെ, ബിഎസ്പി, സിപിഐ തുടങ്ങിയ പാര്‍ട്ടികളാണ് ആവശ്യം ഉയര്‍ത്തിയത്.

വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്യപ്പെടാമെന്നും അതിനാല്‍ ക്രമക്കേടുകള്‍ക്കുള്ള സാധ്യത വളരെയധികമാണെന്നും പാര്‍ട്ടികള്‍ പറഞ്ഞു. ഇവിഎം മെഷീനുകള്‍ക്കെതിരെ സമീപകാലത്തുയര്‍ന്ന ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് സംവിധാനത്തിലുള്ള ജനവിശ്വാസം നഷ്ടപ്പെടുത്തിയതായും ഇവര്‍ ആരോപിച്ചു. അതേസമയം നിര്‍ദേശത്തെ ബിജെപിക്കൊപ്പം ഒഡീഷയിലെ ബിജെഡി എതിര്‍ത്തു. രണ്ടായാലും പ്രശ്നമില്ലെന്ന നിലപാടായിരുന്നു എഐഡിഎംകെ സ്വീകരിച്ചത്.

ബാലറ്റ് പേപ്പര്‍ തിരിച്ച് കൊണ്ടുവരുന്നതിനെ പിന്തുണക്കുന്നില്ലെങ്കിലും ഇവിഎം മെഷീനുകളുടെ സുതാര്യത ഉറപ്പ് വരുത്താനുള്ള നടപടികള്‍ വേണമെന്ന് സിപിഎമ്മും, വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണ്ണമായും എണ്ണിത്തിട്ടപ്പെടുത്തണമെന്ന ആവശ്യം ആം ആദ്മി പാര്‍ട്ടിയും സ്വീകരിച്ചു. പാര്‍ട്ടികള്‍ ഉന്നയിച്ച പരാതികളും ആശങ്കകളും പരിഹാരിക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒപി റാവത്ത് യോഗ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

Related Tags :
Similar Posts