< Back
India
മണ്ണിടിഞ്ഞ് ദുരന്തഭൂമിയായ കുടക് കാണാനും വിനോദസഞ്ചാരികളുടെ ഒഴുക്ക്
India

മണ്ണിടിഞ്ഞ് ദുരന്തഭൂമിയായ കുടക് കാണാനും വിനോദസഞ്ചാരികളുടെ ഒഴുക്ക്

Web Desk
|
3 Sept 2018 7:25 AM IST

ഏറെ അപകടസാധ്യതയുള്ള ഈ പ്രദേശങ്ങളിലേക്ക് സ്ഥലത്തെ കുറിച്ച് ധാരണയില്ലാത്തവര്‍ വരുന്നത് അപകടം വിളിച്ചുവരുത്തുമെന്ന് അധികൃതര്‍ പറയുന്നു.

ദുരന്തഭൂമിയിലേക്കുള്ള വിനോദ സഞ്ചാരം ഒഴുവാക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പിനിടയിലും കുടക് ജില്ലയിലെ മണ്ണിടിച്ചില്‍ ഭാഗത്തേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ദുരന്ത ഭൂമി കാണാന്‍ കൂട്ടത്തോടെ സഞ്ചാരികളെത്തുന്നത് അപകടസാധ്യത ഉയര്‍ത്തുന്നതായും അധികൃതര്‍ അറിയിച്ചു.

ദുരന്തഭൂമി കാണാനുള്ള ആകാംക്ഷയില്‍ സമീപ ജില്ലയില്‍ നിന്നും അയല്‍ സംസ്ഥാനത്തുനിന്നും ആളുകള്‍ മടിക്കേരിയിലേക്ക് എത്തുകയാണ്. ഏറെ അപകടസാധ്യതയുള്ള ഈ പ്രദേശങ്ങളിലേക്ക് സ്ഥലത്തെ കുറിച്ച് ധാരണയില്ലാത്തവര്‍ വരുന്നത് അപകടം വിളിച്ചുവരുത്തുമെന്ന് അധികൃതര്‍ പറയുന്നു.

ഉരുള്‍പൊട്ടലില്‍ വലിയ ദുരന്തമുണ്ടായ ജോഡുപാല കാണാനും ആളുകള്‍ ശ്രമിക്കുന്നുണ്ടെങ്കിലും എളുപ്പത്തില്‍ ആ പ്രദേശത്തേക്ക് എത്തിപ്പെടാനാവുന്നില്ല. ഇത് കാരണം മടിക്കേരിയിലേക്കാണ് സഞ്ചാരികള്‍ കൂടുതലായി എത്തുന്നത്. മടിക്കേരിയിലേക്കുള്ള പല റോഡുകളിലും വിള്ളലുകള്‍ വീണിട്ടുണ്ട്. റോഡിലേക്ക് മണ്ണിടിഞ്ഞ് വീണത് കാരണം ഈ ഭാഗങ്ങളില്‍ ഇടുങ്ങിയ വഴി മാത്രമേയുള്ളു. ഇതുവഴിയുള്ള യാത്ര അപകടം വിളിച്ചു വരുത്തുന്നതാണ്. അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ കയറി ഫോട്ടോ എടുക്കാനും ആളുകള്‍ മത്സരിക്കുന്നു. ദുരന്ത ഭൂമി കാണാനുള്ള ആകാംക്ഷയില്‍ സ്വന്തം ജീവനാണ് അപകടപ്പെടുന്നതെന്ന് പലരും ഓര്‍ക്കുന്നേയില്ല. ഈ മേഖലയിലേക്കുള്ള വിനോദ സഞ്ചാരം ഒഴുവാക്കണമെന്ന് കുടക് ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നു.

Related Tags :
Similar Posts