< Back
India
സ്വവര്‍ഗരതി നിയമവിധേയമാകുന്നത് 17 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍
India

സ്വവര്‍ഗരതി നിയമവിധേയമാകുന്നത് 17 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍

Web Desk
|
6 Sept 2018 3:09 PM IST

2001ല്‍ പ്രായപൂര്‍ത്തിയായവര്‍ക്കിടയില്‍ ഉഭയസമ്മതത്തോടെയുള്ള സ്വവര്‍ഗലൈംഗികത സംബന്ധിച്ച് നിയമനിര്‍മാണം ആവശ്യപ്പെട്ട് നാസ് ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടന ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുന്നു

17 വര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് സ്വവര്‍ഗരതി നിയമവിധേയമാക്കുന്ന സുപ്രധാന വിധി വരുന്നത്. സാംസ്‌കാരിക പ്രവര്‍ത്തകരായ അഞ്ചംഗ സംഘമാണ് ഒടുവില്‍ ഈ നിയമയുദ്ധത്തിന് നേതൃത്വം നല്‍കിയത്. നര്‍ത്തകന്‍ നവ്‌തേജ് സിങ് ജോഹര്‍, മാധ്യമ പ്രവര്‍ത്തകന്‍ സുനില്‍ മെഹ്‌റ, വ്യവസായികളായ റിതു ഡാല്‍മിയ, അമന്‍ നാഥ്, അയിഷ കപൂര്‍ എന്നിവര്‍.

കേസിന്റെ നാള്‍ വഴി

2001ല്‍ പ്രായപൂര്‍ത്തിയായവര്‍ക്കിടയില്‍ ഉഭയസമ്മതത്തോടെയുള്ള സ്വവര്‍ഗലൈംഗികത സംബന്ധിച്ച് നിയമനിര്‍മാണം ആവശ്യപ്പെട്ട് നാസ് ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടന ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുന്നു.

2004 സെപ്തംബര്‍ 2 - പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. എന്നാല്‍ സുപ്രിംകോടതി ഹരജി വീണ്ടും ഹൈക്കോടതിയുടെ പരിഗണനക്ക് അയച്ചു. 2008 ഒക്ടോബര്‍ 15 ന് സ്വവര്‍ഗരതി നിരോധനത്തെ പിന്തുണച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ ഹോക്കോടതി വിമര്‍ശമുന്നയിച്ചു. നിരോധനത്തെ ന്യായീകരിക്കാന്‍ ശാസ്ത്രീയ റിപ്പോര്‍ട്ടുകള്‍ സമര്‍പിക്കണമെന്നും നിര്‍ദേശിച്ചു.

2009 ജൂലൈ 2 - ഉഭയസമ്മതപ്രകാരമുള്ള സ്വവര്‍ഗരതി ഡല്‍ഹി കൈക്കോടതി നിയമവിധേയമാക്കി. ഇതിനെതിരായ ഹരജിയില്‍ 2013 ഡിസംബര്‍ 11 ന് വിധി പറഞ്ഞ സുപ്രിംകോടതിയുടെ രണ്ടംഗ ബെഞ്ച് ഹൈക്കോടതി വിധി റദ്ദാക്കി.

ഇതിന് ശേഷമാണ് റിതു ഡാല്‍മിയ, എന്‍.എസ് ജോഹര്‍, അമന്‍ നാഥ്, സുനില്‍ മെജഹ്‌റ തുടങ്ങി അഞ്ചുപേര്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കുന്നത്. ഐ.പി.സി 377ാം വകുപ്പ് റദ്ദാക്കണമെന്നതായിരുന്നു 2016 ജൂണ്‍ 28ന് നല്‍കിയ ഹരജിയിലെ പ്രധാന ആവശ്യം. ഇതോടെ ഹൈക്കോടതി വിധി റദ്ദാക്കിയ നടപടിയില്‍ പുനഃപരിശോധന തുടങ്ങി.

കഴിഞ്ഞ ഏപ്രിലില്‍ സുപ്രിംകോടതി കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. കോടതിക്ക് തീരുമാനിക്കാമെന്നായിരുന്നു കേന്ദ്ര നിലപാട്. 2018 ജൂലൈയില്‍ വാദം പൂര്‍ത്തിയാക്കിയ കേസിലാണ് ഇപ്പോള്‍ സുപ്രിംകോടതി ചരിത്രവിധി പുറപ്പെടുവിപ്പിച്ചത്.

Similar Posts