< Back
India
‘ബന്ദ് അനുകൂലികളാണ് എന്‍റെ കുഞ്ഞുമകളെ കൊന്നത്, കുറച്ച് നേരത്തെ എത്തിച്ചിരുന്നെങ്കില്‍ അവള്‍ രക്ഷപെട്ടേനേ...’
India

‘ബന്ദ് അനുകൂലികളാണ് എന്‍റെ കുഞ്ഞുമകളെ കൊന്നത്, കുറച്ച് നേരത്തെ എത്തിച്ചിരുന്നെങ്കില്‍ അവള്‍ രക്ഷപെട്ടേനേ...’

Web Desk
|
10 Sept 2018 4:47 PM IST

ഞായറാഴ്ച രാത്രിയാണ് മകള്‍ക്ക് കടുത്ത പനി തുടങ്ങിയത്. ഇന്ന് രാവിലെയാണ് കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തീരുമാനിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സൊന്നും കിട്ടിയില്ല. 

ബന്ദും ഹര്‍ത്താലും രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്നത് ജനങ്ങളെ പ്രതിനിധീകരിച്ച് അവര്‍ക്ക് വേണ്ടിയുള്ള പ്രതിഷേധത്തിന്‍റെ ഭാഗമാണെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ അവശ്യ സേവനങ്ങളെ പോലും തടസപ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ബന്ദ്, ഹര്‍ത്താല്‍ അനുകൂലികള്‍ ആര്‍ക്ക് വേണ്ടിയാണ് ഇത്രയേറെ പണിപ്പെടുന്നത് എന്നതാണ് ചോദ്യം. ഇന്ന് ബീഹാറിലെ പാട്നയില്‍ ബന്ദ് അനുകൂലികള്‍ ഗതാഗതം തടസപ്പെടുത്തിയപ്പോള്‍ നഷ്ടമായത് ഒരു കുഞ്ഞുജീവനാണ്. ഒരച്ഛന്‍റെ രണ്ടു വയസു മാത്രം പ്രായമുള്ള കുഞ്ഞുമകള്‍.

‘ഞായറാഴ്ച രാത്രിയാണ് മകള്‍ക്ക് കടുത്ത പനി തുടങ്ങിയത്. ഇന്ന് രാവിലെയാണ് കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തീരുമാനിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സൊന്നും കിട്ടിയില്ല. നിര്‍ജലീകരണം മൂലം അവശയായ നിലയില്‍ ആയിരുന്നു കുട്ടി. ബന്ദ് കാരണം വാഹനങ്ങളൊന്നും ലഭിച്ചില്ല. ഒരുവിധത്തിലാണ് ഒരു ഓട്ടോറിക്ഷാ ഡ്രൈവറെ കൊണ്ട് സമ്മതിപ്പിച്ചത്. പിന്നെ കുഞ്ഞിനെ ജഹനാബാദിലെ ആശുപത്രിയിലേക്ക് എത്രയും വേഗം എത്തിക്കാനുള്ള വെഗ്രതയിലായിരുന്നു താനെന്ന് കുട്ടിയുടെ പിതാവ് പ്രമോദ് പറഞ്ഞു.

റോഡില്‍ പലയിടത്തും ബന്ദ് അനുകൂലികള്‍ തടസം സൃഷ്ടിച്ചിരിക്കുകയായിരുന്നു. പലയിടത്തും ബന്ദ് അനുകൂലികള്‍ ഓട്ടോറിക്ഷ തടഞ്ഞു. കാല് പിടിച്ചിട്ടാണ് അവര്‍ കടത്തിവിട്ടത്. ഗ്രാമത്തില്‍ നിന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ മൂന്നു മണിക്കൂര്‍ വേണ്ടിവന്നു. സാധാരണഗതിയില്‍ ഒരു മണിക്കൂര്‍ പോലും വേണ്ടി വരാറില്ല. മരിക്കുന്നതിന് മുമ്പ് അവളെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും തനിക്ക് കഴിഞ്ഞില്ലെന്ന് പ്രമോദ് പറഞ്ഞു. ''വാഹനങ്ങള്‍ കടത്തിവിടാന്‍ ബന്ദ് അനുകൂലികള്‍ സഹായിച്ചിരുന്നെങ്കില്‍, അരമണിക്കൂര്‍ മുമ്പെങ്കിലും അവളെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍, ഇന്ന് അവള്‍ എനിക്കൊപ്പം ജീവനോടെയുണ്ടാകുമായിരുന്നു'' - പ്രമോദ് പറഞ്ഞു.

Similar Posts