< Back
India
ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തതില്‍ ഗൂഡാലോചനയുണ്ടോയെന്ന് അന്വേഷിക്കണം: ജസ്റ്റിസ് ചന്ദ്രചൂഡ്
India

ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തതില്‍ ഗൂഡാലോചനയുണ്ടോയെന്ന് അന്വേഷിക്കണം: ജസ്റ്റിസ് ചന്ദ്രചൂഡ്

Web Desk
|
28 Sept 2018 9:16 PM IST

‘കൃത്യമായ അന്വേഷണം നടക്കാതെ അറസ്റ്റിലായവരെ വിചാരണ ചെയ്യുന്നത്‌ ഗുരുതരമായ കീഴ്‌വഴക്കം സൃഷ്ടിക്കും. രാഷ്ട്രീയ വിയോജിപ്പുകളുടെ പേരില്‍ പൗരന്‍മാരെ തടവിലിടുന്നത്‌ ജനാധിപത്യത്തെ തന്നെ ദുര്‍ബലപ്പെടുത്തും’

മാവോയിസ്‌റ്റ്‌ ബന്ധം ആരോപിച്ച്‌ ആക്ടിവിസ്‌റ്റുകളെ അറസ്‌റ്റ്‌ ചെയ്‌ത പൊലീസ്‌ നടപടിയില്‍ ഗൂഡാലോചന നടന്നോ എന്നത്‌ അന്വേഷിക്കേണ്ടതാണെന്ന്‌ ജസ്‌റ്റിസ്‌ ഡി.വൈ ചന്ദ്രചൂഡ്‌. കേസുമായി ബന്ധപ്പെട്ട്‌ വിയോജന വിധിയെഴുതിയ ജസ്റ്റിസ്‌, കുറ്റാരോപിതര്‍ക്കെതിരായ തെളിവുകള്‍ മാധ്യമങ്ങള്‍ക്ക്‌ നല്‍കിയതിനെയും രൂക്ഷമായി വിമര്‍ശിച്ചു.

നേരത്തെ, ആക്ടിവിസ്‌റ്റുകളുടെ അറസ്‌റ്റിനെ അംഗീകരിച്ച്‌ വിധി പറഞ്ഞ സുപ്രിംകോടതി, രാഷ്ട്രീയ വിയോജിപ്പുകളുടെ പേരിലല്ല അറസ്റ്റെന്ന്‌ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിധി പറഞ്ഞ ബെഞ്ചില്‍ ഉണ്ടായിരുന്ന ജസ്റ്റിസ്‌ ചന്ദ്രചൂഡ്‌, കേസില്‍ അവ്യക്തതകള്‍ ഏറെയുണ്ടെന്ന്‌ ചൂണ്ടിക്കാട്ടി. ശക്തമായ മാധ്യമ വിചാരണയാണ്‌ ആക്ടിവിസ്റ്റുകള്‍ക്കെതിരെ നടന്നതെന്നും അന്വേഷണം നിഷ്‌പക്ഷമല്ലെന്ന തോന്നലുണ്ടാക്കാന്‍ ഇത്‌ കാരണമായെന്നും അദ്ദേഹം പറഞ്ഞു.

ये भी पà¥�ें- ഭീമ കോറേഗാവ് കേസ്: അറസ്റ്റും അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് സുപ്രീംകോടതി

‘പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ടു’ എന്നുള്ളത്‌ അതീവ ഗുരുതരമായ ഒരു കാര്യമാണ്‌. ഇത്തരത്തിലൊരു പരാതിയില്‍ അവ്യക്തതകളൊന്നും ഉണ്ടാവാന്‍ പാടില്ല. കൃത്യമായ അന്വേഷണം നടക്കാതെ അറസ്റ്റിലായവരെ വിചാരണ ചെയ്യുന്നത്‌ ഗുരുതരമായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും രാഷ്ട്രീയ വിയോജിപ്പുകളുടെ പേരില്‍ പൗരന്‍മാരെ തടവിലിടുന്നത്‌ ജനാധിപത്യത്തെ തന്നെ ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം നിരീക്ഷിച്ചു.

കഴിഞ്ഞ മാസം 29നാണ്‌ വരവര റാവു, അരുണ്‍ ഫെരാരിയ, വെര്‍ണോണ്‍ ഗോണ്‍സാല്‍വസ്‌, സുധ ബരധ്വാജ്‌, ഗൗതം നവ്‌ലഖ എന്നിവരെ മാവോവാദി ബന്ധം ആരോപിച്ച്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ വീട്ടുതടങ്കലിലാക്കുന്നത്‌. ഇവരെ മോചിപ്പിക്കാനായി റൊമീലാ ധാപ്പര്‍ ഉള്‍പ്പടെയുള്ളവര്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജി കോടതി തള്ളുകയായിരുന്നു.

Similar Posts