< Back
India
കുന്നുകളുമായി പറന്ന് പോകാന്‍ അവിടെയുള്ളവര്‍ ‘ഹനുമാന്‍’ ആണോ? 48 മണിക്കൂറിനുള്ളില്‍ ക്വാറികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന്  സുപ്രിം കോടതി
India

കുന്നുകളുമായി പറന്ന് പോകാന്‍ അവിടെയുള്ളവര്‍ ‘ഹനുമാന്‍’ ആണോ? 48 മണിക്കൂറിനുള്ളില്‍ ക്വാറികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് സുപ്രിം കോടതി

Web Desk
|
24 Oct 2018 11:49 AM IST

ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍,ദീപക് ഗുപ്ത എന്നിവരാണ് ആരവല്ലി മലനിരകളുടെ നിലവിലെ അവസ്ഥയില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയത്. 

ഡല്‍ഹി അതിര്‍ത്തിയിലുള്ള ആരവല്ലി പര്‍വ്വത നിരകളിലെ ക്വാറികളുടെ പ്രവര്‍ത്തനം 48 മണിക്കൂറിനുള്ളില്‍ അവസാനിപ്പിക്കണമെന്ന് സുപ്രിം കോടതി. 128 കുന്നുകള്‍ ഉണ്ടായിരുന്നതില്‍ 31 എണ്ണം കാണാനില്ലെന്ന രാജസ്ഥാന്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലമാണ് സുപ്രിംകോടതിയെ ചൊടിപ്പിച്ചത്. കുന്നുകള്‍ എവിടെ പോയെന്ന് പറയാന്‍ സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും ആരവല്ലിക്കടുത്ത് താമസിക്കുന്ന ജനങ്ങള്‍ 'ഹനുമാനെ' പോലെ കുന്നുകളുമായി പറന്നു പോയെന്നാണോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും കോടതി ചോദിച്ചു.

ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍,ദീപക് ഗുപ്ത എന്നിവരാണ് ആരവല്ലി മലനിരകളുടെ നിലവിലെ അവസ്ഥയില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയത്. ക്വാറികളുടെ പ്രവര്‍ത്തനത്തെ സര്‍ക്കാര്‍ ലളിതമായിട്ടാണ് സമീപിച്ചിരിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി. 115. 34 ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്ന ആരവല്ലിയിലെ അനധികൃത ക്വാറികള്‍ അടച്ചുപൂട്ടിയതായി വ്യക്തമാക്കുന്ന രേഖ വെള്ളിയാഴ്ച കോടതിയില്‍ സമര്‍പ്പിക്കണമെന്നും ബഞ്ച് ആവശ്യപ്പെട്ടു.

പൊടിക്കാറ്റുകള്‍ ഡല്‍ഹിയിലേക്ക് എത്താതെ തടഞ്ഞ് നിര്‍ത്തിയിരുന്നത് ആരവല്ലി മലനിരകളിലെ ചെറു പര്‍വ്വതങ്ങളായിരുന്നുവെന്നും അവ തുരന്ന് നശിപ്പിച്ചതോടെയാണ് മലിനീകരണം വര്‍ധിച്ചതെന്നും കോടതി വ്യക്തമാക്കി.

Similar Posts