< Back
India
നിങ്ങള്‍ എന്തുകൊണ്ട് രാവണന്‍ എന്ന് പേരിടുന്നില്ല: അലഹബാദിന്റെ പേരുമാറ്റത്തെ വിമര്‍ശിക്കുന്നവരോട് യോഗി ആദിത്യനാഥ്
India

നിങ്ങള്‍ എന്തുകൊണ്ട് രാവണന്‍ എന്ന് പേരിടുന്നില്ല: അലഹബാദിന്റെ പേരുമാറ്റത്തെ വിമര്‍ശിക്കുന്നവരോട് യോഗി ആദിത്യനാഥ്

Web Desk
|
5 Nov 2018 12:27 PM IST

അലഹബാദിന്റെ പേര് മാറ്റുവാനുള്ള പ്രമേയം ഒക്ടോബര്‍ 16ന് ക്യാബിനറ്റില്‍ പാസാക്കിയിരുന്നു

അലഹബാദിന്റെ പേര് പ്രയാഗ്‍രാജ് എന്നാക്കി മാറ്റിയതില്‍ ന്യായീകരണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പേരുമാറ്റത്തെ എതിര്‍ക്കുന്നവര്‍ എന്തുകൊണ്ടാണ് അവര്‍ക്ക് രാവണനെന്നോ ദുര്യോധനനെന്നോ പേരിടാത്തത്. അവര്‍ മഹാഭാരതത്തിലെ വില്ലന്മാരാണ്. രാവണന്റെ എതിരാളികളാണ്. ഹരിദ്വാറില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെ യോഗി ആദിത്യനാഥ് വിശദീകരിച്ചു.

ഞാന്‍ അലഹബാദിന്റെ പേര് മാറ്റിയതിനെ ചിലര്‍ ചോദ്യം ചെയ്യുകയാണ്. ആ പേരിനെന്താണ് പ്രശ്നമെന്നാണ് അവരുടെ ചോദ്യം. എങ്കിലെന്തുകൊണ്ടാണ്, അവരുടെ അച്ഛനുമമ്മയും അവര്‍ക്ക് രാവണനെന്നോ, ദുര്യോധനനെന്നോ പേരിടാതിരുന്നത്. ഈ രാജ്യത്ത് പേരിന് ഏറെ പ്രാധാന്യമുണ്ട് എന്നതു തന്നെയാണ് അതിന് കാരണം, യോഗി പറഞ്ഞു.

നമ്മുടെ രാജ്യത്തെ മിക്ക ആളുകളുടെ പേരുകള്‍ക്കും രാമനുമായി ബന്ധമുണ്ട്. ദളിതരാണ് ഈ പേരുകള്‍ കൂടുതല്‍ ഉപയോഗിക്കുന്നത്. ഇന്ത്യയുടെ ശ്രേഷ്ഠമായ പാരമ്പര്യത്തെയാണ് രാമന്‍ സൂചിപ്പിക്കുന്നത്. എന്നതുകൊണ്ടാണത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അലഹബാദിന്റെ പേര് മാറ്റുവാനുള്ള പ്രമേയം ഒക്ടോബര്‍ 16ന് ക്യാബിനറ്റില്‍ പാസാക്കിയിരുന്നു. തുടര്‍നടപടി ജനഹിതം പോലയാകും എന്നും യോഗി പറഞ്ഞു.

അലഹബാദിന്റെ യഥാര്‍ത്ഥ പേര് പ്രയാഗ് എന്നായിരുന്നുവെന്ന് പേരുമാറ്റത്തെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. ഇല്ലാഹബാദ് അഥവ ദൈവത്തിന്റെ വാസസ്ഥലം എന്ന് പ്രദേശത്തെ വിളിച്ചത് മുഗള്‍ഗാജാവ് അക്ബര്‍ ആണ്, 1575ല്‍. അക്ബറിന് പറ്റിയ അബദ്ധം ബി.ജെ.പി തിരുത്തി എന്നാണ് പേരുമാറ്റത്തിന് ബി.ജെ.പി നല്‍കുന്ന വിശദീകരണവും. എന്നാല്‍ ഈ പേരുമാറ്റത്തില്‍ കോണ്‍ഗ്രസ് അസ്വസ്ഥരാണ്. രാജ്യത്തിന്റെ സംസ്കാരവും ചരിത്രവും പാരമ്പര്യവും അറിയാത്തവരാണ് പേരുമാറ്റത്തിന് പിന്നില്‍ എന്നും അവരില്‍ നിന്ന് ഇതല്ലാതെ നമ്മളെന്ത് പ്രതീക്ഷിക്കാനെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു.

യു.പിയിലെ മുഗുള്‍സാറായി റെയില്‍വേ സ്റ്റേഷന്റെ പേര് നേരത്തെ യു.പി സര്‍ക്കാര്‍ ദീന്‍ ദയാല്‍ ഉപാധ്യായി ജംഗ്ക്ഷന്‍ എന്നാക്കി മാറ്റിയിരുന്നു.

Similar Posts