< Back
India
മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകരെക്കുറിച്ച് വിവരം നല്‍കിയാല്‍ 35 കോടിയെന്ന് അമേരിക്ക
India

മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകരെക്കുറിച്ച് വിവരം നല്‍കിയാല്‍ 35 കോടിയെന്ന് അമേരിക്ക

Web Desk
|
26 Nov 2018 11:01 AM IST

മുംബൈ ആക്രമണത്തിന്റെ ആസൂത്രകരെ പിടികൂടാന്‍ സഹായിക്കുന്ന വിവരങ്ങള്‍ കൈമാറുന്ന ഏത് രാജ്യക്കാര്‍ക്കും പാരിതോഷികം ലഭിക്കും.

മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അഞ്ച് മില്യണ്‍ ഡോളര്‍(ഏകദേശം 35 കോടി രൂപ) പാരിതോഷികമായി നല്‍കുമെന്ന് അമേരിക്ക. യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മുംബൈ ഭീകരാക്രമണം നടന്ന് പത്ത് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് അമേരിക്കയുടെ പ്രഖ്യാപനം.

യു.എസ് പൗരന്മാര്‍ ഉള്‍പ്പെടെ 166 പേരാണ് 2008 നവംബര്‍ 26ന് നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിന്റെ ആസൂത്രകരെ കണ്ടെത്താന്‍ കഴിയാത്തത് ഇരകളുടെ കുടുംബത്തോടു ചെയ്യുന്ന അനീതിയാണെന്ന് മൈക്ക് പോംപെ പറഞ്ഞു. ആക്രമണത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് പാക്കിസ്ഥാനോട് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.

നവംബര്‍ 26ന് തുടങ്ങിയ മുംബൈ ഭീകരാക്രമണം 60 മണിക്കൂറോളം നീണ്ടു നിന്നിരുന്നു. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ ആസൂത്രിതമായ പത്ത് ആക്രമണങ്ങളാണ് ഭീകരര്‍ നടത്തിയത്. 22 വിദേശികള്‍ക്കും മുംബൈ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായിരുന്നു.

ലഷ്‌കറെ തൊയ്ബ ഉള്‍പ്പെടെ ആക്രമണത്തിന് ഉത്തരവാദികളായ ഭീകരസംഘടനകള്‍ക്കെതിരേ യുഎന്‍ ചട്ടങ്ങള്‍ പ്രകാരം ഉപരോധം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പാക്കിസ്ഥാനോടു മൈക്ക് ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട ആറ് അമേരിക്കക്കാരുടെ കുടുംബത്തിന്റെ ദുഃഖം പങ്കുവയ്ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

മുംബൈ ആക്രമണത്തിന്റെ ആസൂത്രകരെ പിടികൂടാന്‍ സഹായിക്കുന്ന വിവരങ്ങള്‍ കൈമാറുന്ന ഏത് രാജ്യക്കാര്‍ക്കും പാരിതോഷികം ലഭിക്കും. ഇത് മൂന്നാം തവണയാണ് യുഎസ് വിദേശകാര്യ മന്ത്രാലയം ഈ വിഷയത്തില്‍ പാരിതോഷികം പ്രഖ്യാപിക്കുന്നത്. മുമ്പ് ലഷ്‌കര്‍ സ്ഥാപകന്‍ ഹാഫിസ് സയിദിനെയും(10 മില്യണ്‍ ഡോളര്‍) കൂട്ടാളി ഹാഫിസ് അബ്ദുല്‍ റഹ്മാന്‍ മാക്കിയെയും(രണ്ട് മില്യണ്‍ ഡോളര്‍) പിടികൂടാനും അമേരിക്ക പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Similar Posts