< Back
India
മധ്യപ്രദേശിലും മിസോറാമിലും മികച്ച പോളിംഗ്
India

മധ്യപ്രദേശിലും മിസോറാമിലും മികച്ച പോളിംഗ്

Web Desk
|
28 Nov 2018 8:38 PM IST

മധ്യപ്രദേശിലെ 230 അംഗ നിയമസഭയിലേക്കും മിസോറാമിലെ 40 അംഗ നിയസമഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ മധ്യപ്രദേശിലും മിസോറാമിലും മികച്ച പോളിംഗ്. മധ്യപ്രദേശില്‍ 74.61 ശതമാനവും മിസോറാമില്‍ 75 ശതമാനവുമാണ് പോളിംഗ് രേഖപ്പെടുത്തിയത്.

മധ്യപ്രദേശില്‍ ചില ബൂത്തുകളില്‍ വോട്ടിങ് യന്ത്രങ്ങളും, വിവിപാറ്റ് യന്ത്രങ്ങളും തകരാറിലായതോടെ വോട്ടെടുപ്പ് തടസപ്പെട്ടു. സംസ്ഥാനത്തെ മാവോയിസ്റ്റ് മേഖലകളിലും മികച്ച പോളിങ് രേഖപ്പെടുത്തി. കോണ്‍ഗ്രസും മിസോനാഷണല്‍ ഫ്രണ്ടും നേരിട്ട് ഏറ്റുമുട്ടുന്ന മിസോറാമില്‍ വോട്ടിംഗ് പൊതുവേ സമാധാനപരമായിരുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ ഉള്ള ഏക സംസ്ഥാനമാണ് മിസോറാം.

മിസോറാമില്‍ രാവിലെ ഏഴ് മണിക്കും മധ്യപ്രദേശില്‍ രാവിലെ എട്ട് മണിക്കുമാണ് വോട്ടിങ് ആരംഭിച്ചത്. മധ്യപ്രദേശിലെ ഭാലഘട്ട് ജില്ലയിലെ നക്സല്‍ സാന്നിധ്യമുള്ള മൂന്ന് മണ്ഡലങ്ങളില്‍ രാവിലെ ഏഴ് മണിക്കും വോട്ടിങ് ആരംഭിച്ചു. വിവിപാറ്റ് യന്ത്രങ്ങളും വോട്ടിങ് യന്ത്രങ്ങളും നിരവധിയിടങ്ങളില്‍ തകരാറിലായതോടെ മധ്യപ്രദേശിലെ പല ബൂത്തുകളിലും വോട്ടെടുപ്പ് തടസപ്പെടുകയായി. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് പരാതി നല്‍കി. ഈ ബൂത്തുകളിലെ വോട്ടിങ് സമയം നീട്ടിനല്‍കണമെന്ന് ആവശ്യപ്പെടുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൌഹാന്‍ കുടുബത്തോടൊപ്പം ബുധിനിയിലെ ജെയിട്ടിലാണ് വോട്ട് ചെയ്തത്. കൃത്യമായ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തുമെന്നതില്‍ നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൌഹാന്‍ പറഞ്ഞു. മധ്യപ്രദേശിലെ ജനങ്ങളില്‍ വിശ്വാസമുണ്ടെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥും സര്‍ക്കാര്‍ രൂപികരിക്കാന്‍ കഴിയുമെന്ന് ജോതിരാദിത്യ സിന്ധ്യയും അവകാശപ്പെട്ടു.

അതേസമയം വോട്ടിങിനിടെ മധ്യപ്രദേശിലെ ഗുണയിലും ഇന്‍ഡോറിലും മൂന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരണപ്പെട്ടു.

Similar Posts