< Back
India
ഛത്തീസ്‍ഗഢില്‍ 15 വര്‍ഷത്തെ ബി.ജെ.പി ഭരണത്തിന് അന്ത്യം:  കോണ്‍ഗ്രസ് അധികാരത്തിലേക്ക്
India

ഛത്തീസ്‍ഗഢില്‍ 15 വര്‍ഷത്തെ ബി.ജെ.പി ഭരണത്തിന് അന്ത്യം:  കോണ്‍ഗ്രസ് അധികാരത്തിലേക്ക്

Web Desk
|
11 Dec 2018 2:41 PM IST

2013ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 10 സീറ്റിന്റെ വ്യത്യാസത്തില്‍ നഷ്ടപ്പെട്ട ഭരണമാണ് വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് തിരിച്ചുപിടിച്ചത്

15 വര്‍ഷത്തെ ബി.ജെ.പി ഭരണം അവസാനിപ്പിച്ചാണ് ഛത്തീസ്‍ഗഢില്‍ കോണ്‍ഗ്രസ് അധികാരത്തിലേറുന്നത്. 90 നിയമസഭ മണ്ഡലങ്ങളില്‍ 66 സീറ്റിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. നിര്‍ണായക സ്വാധീനമുണ്ടായിരുന്ന പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് വന്‍ തിരിച്ചടി നേരിട്ടു.

മുഖ്യമന്ത്രി രമണ്‍ സിങിന്റെ വികസന കാര്‍ഡ് ഉയര്‍ത്തിക്കാട്ടി പ്രചാരണം നടത്തിയ ബി.ജെ.പിക്ക് ഛത്തീസ്‍ഗഢില്‍ കാലിടറി. 2013ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 10 സീറ്റിന്റെ വ്യത്യാസത്തില്‍ നഷ്ടപ്പെട്ട ഭരണമാണ് വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് തിരിച്ചുപിടിച്ചത്. 90 സീറ്റില്‍ 66 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മുന്നിലാണ്. ബി.ജെ.പി മുന്നേറ്റം 17 സീറ്റില്‍ മാത്രമാണ്. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ രൂപീകരിച്ച ബി.എസ്.പി - ജനത കോണ്‍ഗ്രസ് സഖ്യത്തിന് 7 സീറ്റില്‍ ലീഡ് ഉണ്ട്.

ബി.ജെ.പി ശക്തികേന്ദ്രങ്ങളായ ജഗ്ദല്‍പൂര്‍, നാരായണ്‍പൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ വലിയ തിരിച്ചടിയാണ് ബി.ജെ.പി നേരിട്ടത്. മന്ത്രിമാരായ കേദാര്‍ കശ്യപ്, മഹേഷ് ഗഗ്ഡ, ബ്രിജ്മോഹന്‍ അഗര്‍വാള്‍ എന്നിവരും പിന്നിലാണ്. ദലിത് വോട്ട് നിര്‍ണായകമായ മണ്ഡലങ്ങളിലും ചലനമുണ്ടാക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ല.

Similar Posts