< Back
India
കല്‍ബുര്‍ഗി, ധബോല്‍ക്കര്‍, ഗൗരി ലങ്കേഷ്‌ വധങ്ങളിലെ ബന്ധം അന്വേഷിക്കണമെന്ന് സുപ്രിംകോടതി
India

കല്‍ബുര്‍ഗി, ധബോല്‍ക്കര്‍, ഗൗരി ലങ്കേഷ്‌ വധങ്ങളിലെ ബന്ധം അന്വേഷിക്കണമെന്ന് സുപ്രിംകോടതി

Web Desk
|
11 Dec 2018 3:25 PM IST

കര്‍ണാടകയിലെ ധാര്‍വാഡില്‍ 2015 ആഗസ്റ്റ് 30 ന് വീടിനു മുന്നില്‍ ബൈക്കിലെത്തിയ അജ്ഞാതരുടെ വെടിയേറ്റാണ് 77 കാരനായ പ്രഫ. എം.എം കല്‍ബുര്‍ഗി കൊല്ലപ്പെട്ടത്. 

പ്രഫ. എം.എം. കൽബുർഗി, നരേന്ദ്ര ധബോൽക്കർ, ഗൗരി ലങ്കേഷ്‌ എന്നിവരുടെ കൊലപാതകങ്ങൾക്ക് പൊതുവായ ബന്ധമുണ്ടോയെന്നു സി.ബി.ഐയോട് അന്വേഷിക്കാൻ സുപ്രിംകോടതിയുടെ ഉത്തരവ്. അന്വേഷണ റിപ്പോർട്ട് ജനുവരി ആദ്യ വാരം നൽകണം. അന്വേഷണത്തിൽ കൊലപാതകങ്ങളിൽ ബന്ധമുണ്ടെന്ന് സി.ബി.ഐക്ക് തോന്നിയാൽ വിശദമായ അന്വേഷണത്തിന് ഏല്‍പ്പിക്കുമെന്നു കോടതി വ്യക്തമാക്കി. നിലവിലെ അന്വേഷണത്തിൽ അതൃപ്‌തി അറിയിച്ചു കൽബുർഗിയുടെ ഭാര്യ നൽകിയ ഹരജിയിലാണ് കോടതി നടപടി.

കര്‍ണാടകയിലെ ധാര്‍വാഡില്‍ 2015 ആഗസ്റ്റ് 30 ന് വീടിനു മുന്നില്‍ ബൈക്കിലെത്തിയ അജ്ഞാതരുടെ വെടിയേറ്റാണ് 77 കാരനായ പ്രഫ. എം.എം കല്‍ബുര്‍ഗി കൊല്ലപ്പെട്ടത്. കോളിങ് ബെല്‍ ശബ്ദംകേട്ട് ഇറങ്ങിവന്ന കല്‍ബുര്‍ഗിയെ അക്രമികള്‍ വെടിവയ്ക്കുകയായിരുന്നു. സെപ്റ്റംബര്‍ അഞ്ചിന് രാത്രി എട്ടിന് ജോലി സ്ഥലത്തുനിന്നു തിരിച്ച് താമസസ്ഥലത്തെത്തി വീട്ടില്‍ കയറുന്ന വേളയിലാണ് മാധ്യമപ്രവര്‍ത്തകയായ ഗൗരിക്ക് വെടിയേറ്റത്. ഗൗരി ലങ്കേഷിനെയും കല്‍ബുര്‍ഗിയെയും വധിക്കാന്‍ ഉപയോഗിച്ച തോക്കും തിരകളും ഒരേ രീതിയിലുള്ളതാണെന്ന് അന്വേഷക സംഘം കണ്ടെത്തിയിരുന്നു. പുരോഗമനവാദികളായ ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധബോല്‍ക്കര്‍ എന്നിവരും സമാനമായ രീതിയിലായിരുന്നു കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘമാണ് ഇവരെയെല്ലാം ആക്രമിച്ചത്. ഇവരെല്ലാവരും സംഘപരിവാറിന്‍റെ കടുത്ത വിമര്‍ശകരായിരുന്നു.

Similar Posts