
അധികാരത്തില്‍ വന്നാല്‍ റഫാലില്‍ സമഗ്രാന്വേഷണം നടത്തുമെന്ന് രാഹുല്‍ ഗാന്ധി
|റഫാല്‍ കരാര്‍ അഴിമതിയാക്കാൾ രാജ്യരക്ഷയെ ബാധിക്കുന്ന വിഷയമാണ്
അധികാരത്തിൽ വന്നാൽ റഫാൽ ഇടപാടിനെ കുറിച്ച് സമഗ്രാന്വേഷണം നടത്തുമെന്ന് രാഹുൽ ഗന്ധി. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിന് പകരം, ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുകയാണ് ബി.ജെ.പി ചെയ്യേണ്ടതെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.

സഭയില്‍ കോൺഗ്രസ് ഉന്നയിച്ച ചോദ്യങ്ങളിൽ നിന്ന് മന്ത്രിക്ക് ഒളിച്ചോടാനാവില്ല. കരാറിനെ കുറിച്ച് പ്രധാനമന്ത്രി മൗനത്തിലാണ്. ധനകാര്യ മന്ത്രി ജെയിറ്റ്ലി സഭയിൽ വലിയ പ്രസംഗം നടത്തി. പക്ഷേ തന്നെ അധിക്ഷേപിക്കാനാണ് അവിടെ അദ്ദേഹം ശ്രമിച്ചത്. പ്രതിരോധമന്ത്രിയുടെ അന്തിമമായ വിശദീകരണത്തിനാണ് തങ്ങൾ കാത്തിരിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

സഭയില്‍ കരാറിനെ കുറിച്ച് നിര്‍ണായക ചോദ്യങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിച്ചത്. റഫാലിന്റെ വില 526 കോടി രൂപയിൽ നിന്നും 1600 കോടിയാക്കിയത് ആരാണ്. വ്യോമസേനക്കോ പ്രതിരോധ മന്ത്രാലയത്തിനോ പ്രധാനമന്ത്രിക്കോ ഇതിൽ പങ്കുണ്ടോ എന്ന് രാഹുൽ ചോദിച്ചു. വ്യോമസേന ആവശ്യപ്പെട്ടത് 126 എയർക്രാഫ്റ്റായിരുന്നു. ഇത് 36 ആക്കി വെട്ടി കുറച്ചതും, കോൺട്രാക്റ്റ് അനിൽ അംബാനിക്ക് നൽകിയതും ആരാണെന്നും രാഹുൽ ചോദിച്ചു.

അഴിമതിയാക്കാൾ രാജ്യരക്ഷയെ ബാധിക്കുന്ന വിഷയമാണിത്. ഖത്തറിനെയും ഈജിപ്തിനേയും അപേക്ഷിച്ച് കൂടിയ വിലക്ക് എയർക്രാഫ്റ്റ് വാങ്ങാൻ പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചതെന്താണെന്നും രാഹുൽ ചോദിച്ചു.