< Back
India

India
നിസാമുദ്ദീൻ മർകസിലെ പള്ളി തുറക്കാനാകില്ല; മലക്കംമറിഞ്ഞ് കേന്ദ്രസർക്കാർ
|14 April 2021 4:24 PM IST
റമദാനിൽ നിയന്ത്രണങ്ങളിൽ ഇളവു വേണമെന്നും പള്ളി തുറക്കണമെന്ന ആവശ്യവുമായി ഡൽഹി വഖഫ് ബോർഡാണ് കോടതിയെ സമീപിച്ചത്.
ന്യൂഡൽഹി: നിസാമുദ്ദീൻ മർകസിലെ പള്ളി റമദാനിൽ ആരാധനയ്ക്കായി തുറന്നു കൊടുക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ. എല്ലാ മത കൂടിച്ചേരലുകളും ദുരന്ത നിവാരണ ചട്ട പ്രകാരം തലസ്ഥാനത്ത് നിരോധിക്കപ്പെട്ടിട്ടുണ്ടെന്ന് സർക്കാർ ഡൽഹി ഹൈക്കോടതിയിൽ വ്യക്തമാക്കി. പള്ളി തുറന്നു കൊടുക്കാമെന്ന് ചൊവ്വാഴ്ച നിലപാടെടുത്ത ശേഷമാണ് സർക്കാർ വിഷയത്തിൽ മലക്കം മറിഞ്ഞത്.
കഴിഞ്ഞ വർഷം മാർച്ചിൽ തബ്‌ലീഗ് സമ്മേളനത്തിന് പിന്നാലെയാണ് ദക്ഷിണ ഡൽഹിയിലെ ബംഗ്ലി വാലി മസ്ജിദ് അടച്ചുപൂട്ടിയത്. റമദാനിൽ നിയന്ത്രണങ്ങളിൽ ഇളവു വേണമെന്നും പള്ളി തുറക്കണമെന്ന ആവശ്യവുമായി ഡൽഹി വഖഫ് ബോർഡാണ് കോടതിയെ സമീപിച്ചത്.
ഹർജി പരിഗണിക്കവെ, മർകസ് പള്ളിക്കു മാത്രമായി എന്തിനാണ് നിയന്ത്രണം എന്ന് കോടതി ചോദിച്ചിരുന്നു. മറ്റു മതങ്ങളിലെ ആരാധനാലയങ്ങൾക്കൊന്നും ഇത്തരത്തിലുള്ള നിയന്ത്രണങ്ങളിലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.