< Back
India
പരിസ്ഥിതി പ്രവര്‍ത്തകന്‍ സുന്ദര്‍ലാല്‍ ബഹുഗുണ കോവിഡ് ബാധിച്ച് മരിച്ചു
India

പരിസ്ഥിതി പ്രവര്‍ത്തകന്‍ സുന്ദര്‍ലാല്‍ ബഹുഗുണ കോവിഡ് ബാധിച്ച് മരിച്ചു

Web Desk
|
21 May 2021 2:10 PM IST

ഋഷികേശ് എയിംസില്‍ ചികിത്സയിലിരിക്കെയാണ് മരണം.

പരിസ്ഥിതി പ്രവര്‍ത്തകനും ചിപ്‌കോ പ്രസ്ഥാനത്തിന്‍റെ നേതാവുമായിരുന്ന സുന്ദര്‍ലാല്‍ ബഹുഗുണ കോവിഡ് ബാധിച്ച് മരിച്ചു. 94 വയസ്സായിരുന്നു. ഋഷികേശിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ചികിത്സയില്‍ കഴിയവെയാണ് മരണം.

ഉത്തരാഖണ്ഡിലെ തെഹ്രിയിലായിരുന്നു അദ്ദേഹം ജനിച്ചത്. ആഗോള തലത്തിൽ തന്നെ പ്രകൃതി- പരിസ്ഥിതി സംരക്ഷണത്തിന്‍റെ വലിയ മാതൃകകളിലൊരാളായിരുന്ന അദ്ദേഹം പരിസ്ഥിതിയെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായാണ് കണക്കാക്കിയിരുന്നത്.

ഇന്ത്യയിലെ വനസംരക്ഷണം ലക്ഷ്യമിട്ടുള്ള 1973 ലെ അഹിംസാ പ്രക്ഷോഭമായ ചിപ്‌കോ പ്രസ്ഥാനത്തിന്‍റെ നേതാവ് എന്ന നിലയിലാണ് അദ്ദേഹം അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തനായത്. ഉത്തരാഖണ്ഡിൽ ആരംഭിച്ച ഈ മൂവ്മെന്‍റ് ലോകമെമ്പാടുമുള്ള നിരവധി പാരിസ്ഥിതിക പ്രസ്ഥാനങ്ങൾക്കാണ് പ്രചോദനമായത്.

തെഹ്രി അണക്കെട്ട് വിരുദ്ധ പ്രസ്ഥാനത്തിന്‍റെ മുന്നണിപ്പോരാളി കൂടിയായിരുന്നു സുന്ദര്‍ലാല്‍ ബഹുഗുണ. ഹിമാലയത്തിലെ വനങ്ങളുടെ സംരക്ഷണത്തിനായി വര്‍ഷങ്ങളോളം അദ്ദേഹം പോരാടി. 1981ൽ പത്മശ്രീയും, 2009ൽ പത്മവിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ നിര്യാണത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവത്ത് അനുശോചനം രേഖപ്പെടുത്തി.

Similar Posts