< Back
India
ആശുപത്രി ബില്ല് 19 ലക്ഷം; പരാതിയുമായി കോവിഡ് ബാധിച്ച് മരിച്ചയാളുടെ മക്കള്‍
India

ആശുപത്രി ബില്ല് 19 ലക്ഷം; പരാതിയുമായി കോവിഡ് ബാധിച്ച് മരിച്ചയാളുടെ മക്കള്‍

Web Desk
|
1 Jun 2021 12:05 PM IST

23 ദിവസത്തെ ചികിത്സയ്ക്കാണ് സ്വകാര്യ ആശുപത്രി വന്‍ തുക ഈടാക്കിയത്.

തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മക്കൾക്ക് സ്വകാര്യ ആശുപത്രി നൽകിയത് 19ലക്ഷം രൂപയുടെ ബില്ല്. 23 ദിവസത്തെ ചികിത്സയ്ക്കാണ് വന്‍ തുക ഈടാക്കിയത്. സംഭവത്തില്‍ മക്കള്‍ തിരുപ്പൂർ ജില്ല കലക്ടർക്ക് പരാതി നൽകി.

തിരുപ്പൂരിലെ കനകംപാളയം സ്വദേശി എം. സുബ്രമണ്യൻ എന്ന 62കാരന്‍ മെയ് 25നാണ് കോവിഡ് ബാധിച്ച് മരിച്ചത്. രോഗബാധിതനായ അദ്ദേഹത്തെ പെരുമനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമായിരുന്നു. എന്നാൽ അഞ്ചുദിവസം കഴിഞ്ഞതോടെ മോശമാകാൻ തുടങ്ങി. ഇതിനു പിന്നാലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

കോവിഡ് ഗുരുതരമായവർക്ക് നൽകുന്ന റെംഡിസിവിർ ഡോസ് ഒന്നിന് 40,000 രൂപയാകുമെന്നായിരുന്നു ഡോക്ടർമാരുടെ വാദം. ഇതിനുപുറമെ ബന്ധുക്കൾ രണ്ടുലക്ഷം രൂപ നൽകുകയും ചെയ്തെന്ന് സുബ്രഹ്മണ്യന്‍റെ മക്കൾ നൽകിയ പരാതിയില്‍ പറയുന്നു.

റെംഡിസിവിർ കുത്തിവെച്ചതിന് ശേഷം സുബ്രമണ്യന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായിരുന്നു. ഓക്സിജന്‍റെ പിന്തുണയോടെയാണ് കഴിഞ്ഞിരുന്നതെങ്കിലും ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടാമെന്ന് ഡോക്ടർമാർ ഉറപ്പുനൽകുകയും ചെയ്തിരുന്നു.

എന്നാൽ, മേയ് 24 ഓടുകൂടി ശ്വാസതടസമനുഭവപ്പെട്ട സുബ്രഹ്മണ്യനെ ഓക്സിജന്‍ ക്ഷാമം ചൂണ്ടിക്കാട്ടി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. മറ്റൊരാശുപത്രിയിലേക്ക് മാറിയതിനു തൊട്ടടുത്ത ദിവസം തന്നെ സുബ്രമണ്യൻ മരിച്ചു. ഇതിനു പിന്നാലെയാണ് 19.05 ലക്ഷം രൂപയുടെ ബിൽ നേരത്തെ ചികിത്സ തേടിയിരുന്ന ആശുപത്രി അധികൃതര്‍ മക്കളായ ഹരികൃഷ്ണനും കാർത്തികേയനും കൈമാറിയത്.

ആശുപത്രിക്കെതിരെ പരാതി ലഭിച്ചതായി കലക്ടർ കെ. വിജയ കാർത്തികേയൻ പറഞ്ഞു. സംഭവത്തിൽ ആരോഗ്യവകുപ്പിലെ ജോയിൻറ് ഡയറക്ടറോട് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടതായും കലക്ടര്‍ അറിയിച്ചു. അതേസമയം, ആശുപത്രി അധികൃതര്‍ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.

Related Tags :
Similar Posts