< Back
News
കേരളത്തിലെ സ്ഥിതി അതീവ ഗുരുതരം; കോവിഡ് ചികിത്സാ നിരക്കിനെ വിമർശിച്ച് ഹൈക്കോടതി
News

കേരളത്തിലെ സ്ഥിതി അതീവ ഗുരുതരം; കോവിഡ് ചികിത്സാ നിരക്കിനെ വിമർശിച്ച് ഹൈക്കോടതി

Web Desk
|
30 April 2021 12:49 PM IST

സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് കോവിഡിനെക്കാൾ ഭീകരമെന്ന് നിരീക്ഷണം

സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാനിരയ്ക്ക് അതീവ ഗുരുതരമായ സ്ഥിതിയിലാണെന്ന് ഹൈക്കോടതി. സ്വകാര്യ ആശുപത്രികൾ കോവിഡ് രോഗികളിൽനിന്ന് രോഗതീവ്രതയെക്കാൾ പതിന്മടങ്ങ് ചികിത്സാ ചെലവാണ് ഈടാക്കുന്നതെന്നും കോടതി വിമർശിച്ചു. കോവിഡ് നിരക്ക് കുതിച്ചുയരുന്നതിനിടെയാണ് സ്വകാര്യ ആശുപത്രികളിലെ ചികിത്സാ വിഷയത്തിൽ കോടതി ഇടപെട്ടത്.

സ്വകാര്യ ആശുപത്രികൾ കോവിഡ് ചികിത്സയ്ക്ക് തോന്നിയ നിരക്ക് ഈടാക്കുന്നതായുള്ള പൊതുതാൽപര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എംആർ അനിത എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. വർധിച്ചുവരുന്ന കോവിഡ് കണക്കുകൾ മനസിനെ അലട്ടുന്നതാണെന്ന് ജസ്റ്റിസ് രാമചന്ദ്രൻ പറഞ്ഞു.

കോവിഡ് ചികിത്സാ ചെലവ് കോവിഡിനെക്കാൾ ഭീകരമാണ്. ഇക്കാര്യത്തിൽ കൂടുതലായി എന്തു ചെയ്യാനാകുമെന്ന് ആശുപത്രികളുമായി ആലോചിച്ച് അറിയിക്കണമെന്ന് കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. കോവിഡ് ചികിത്സയ്ക്ക് വിധേയമായി വൻ സാമ്പത്തികബാധ്യതയുണ്ടായവരിൽനിന്ന് നേരിട്ട് ലഭിച്ച വിശ്വസനീയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങളുടെ നിരീക്ഷണമെന്നും ബെഞ്ച് പറഞ്ഞു.

കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നിരക്ക് സംബന്ധിച്ച് കഴിഞ്ഞ വർഷം തന്നെയുള്ള ഉത്തരവ് നിലനിൽക്കുന്നുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ചികിത്സാ നിരക്ക് വീണ്ടും കുറയ്ക്കുന്ന കാര്യം പരിഗണിക്കാമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

Similar Posts