< Back
News
കര്‍ഫ്യൂ ലംഘിച്ച് രാത്രിയില്‍ വിവാഹചടങ്ങുകള്‍: തടയാനെത്തിയ കലക്ടര്‍ വിവാദത്തില്‍, അവസാനം മാപ്പ്
News

കര്‍ഫ്യൂ ലംഘിച്ച് രാത്രിയില്‍ വിവാഹചടങ്ങുകള്‍: തടയാനെത്തിയ കലക്ടര്‍ വിവാദത്തില്‍, അവസാനം മാപ്പ്

Web Desk
|
28 April 2021 11:10 AM IST

രാത്രി പത്തുമണി കഴിഞ്ഞിട്ടും വിവാഹാഘോഷങ്ങള്‍ നീട്ടതിനാലാണ് കലക്ടര്‍ നേരിട്ട് പരിശോധനയ്‍ക്കെത്തിയത്.

കോവിഡിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണത്തിലാണ് രാജ്യമെങ്ങും. ആളുകള്‍ കൂടുന്ന ചടങ്ങുകള്‍ പരമാവധി കുറയ്ക്കാനാണ് സര്‍ക്കാര്‍ നിര്‍ദശം പോലും. വിവാഹമായാലും മരണമായാലും നിശ്ചിത ആളില്‍ കൂടിയാല്‍ നടപടിയെടുക്കുമെന്നാണ്.

അതിനിടെ ത്രിപുരയില്‍ രാത്രി കര്‍ഫ്യു ലംഘിച്ചു നടന്ന വിവാഹച്ചടങ്ങില്‍ കലക്ടര്‍ നടത്തിയ പരിശോധന വിവാദത്തിലായിരിക്കുകയാണ്. വിവാഹം നടത്തുന്നത് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണോ എന്ന് നേരിട്ട് പരിശോധിക്കാനായി എത്തിയ കലക്ടര്‍ വിവാഹത്തിനെത്തിയ അതിഥികളെ കയ്യേറ്റം ചെയ്യുകയും വരനെ പിടിച്ചുതള്ളുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ കലക്ടറുടെ നടപടിക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നു. കലക്ടറുടെ നടപടിക്കെതിരെ ഭരണകക്ഷിയായ ബിജെപിയിലെ നേതാക്കളടക്കം രംഗത്തെത്തി. അതോടെ കലക്ടര്‍ മാപ്പുപറയുകയായിരുന്നു.

രാത്രി പത്തുമണി കഴിഞ്ഞിട്ടും വിവാഹാഘോഷങ്ങള്‍ നീട്ടതിനാലാണ് കലക്ടര്‍ നേരിട്ട് പരിശോധനയ്‍ക്കെത്തിയത്. വെസ്റ്റ് ത്രിപുര കലക്ടര്‍ ശൈലേഷ് കുമാർ യാദവാണ് കല്യാണ മണ്ഡപത്തില്‍ പരിശോധനയ്ക്കായി എത്തിയത്. ഹാളിലുണ്ടായിരുന്നവരെ എല്ലാവരെയും ശകാരിച്ച കലക്ടര്‍ ആളുകളോട് പുറത്തുപോകാനും പറഞ്ഞു. കലക്ടറെ എതിര്‍ത്ത് സംസാരിച്ചവരെയെല്ലാം അറസ്റ്റ് ചെയ്യാനും നിര്‍ദേശിച്ചു. വധൂവരന്മാരെയും കുടുംബാംഗങ്ങളെയും വിളിച്ച് സംസാരിക്കുന്നതിനിടെ ദേഷ്യപ്പെട്ട് അദ്ദേഹം മറുപടി പറയാന്‍ ശ്രമിച്ച വരനെ പിടിച്ചുതള്ളുകയും ചെയ്തു. കലക്ടറോട് വിശദീകരണത്തിനെത്തിയ വധുവിന്‍റെ സഹോദരനെ അറസ്റ്റ് ചെയ്യാനും ഉത്തരവിട്ടു. തുടര്‍ന്ന് പൊലീസ് 19 സ്ത്രീകളടക്കം 31 പേരെ കസ്റ്റഡിയിലെടുത്തു.

നിയമം പാലിച്ചതാണെങ്കിലും കലക്ടറുടെ നടപടി വന്‍ പ്രതിഷേധത്തിന് വഴിവെക്കുകയായിരുന്നു. തുടര്‍ന്നാണ് കലക്ടര്‍ മാപ്പ് പറഞ്ഞത്.

Related Tags :
Similar Posts