< Back
Saudi Arabia
എണ്ണ വിതരണത്തില്‍ നിയന്ത്രണം; ഒപെകുമായി റഷ്യ സഹകരിക്കും
Saudi Arabia

എണ്ണ വിതരണത്തില്‍ നിയന്ത്രണം; ഒപെകുമായി റഷ്യ സഹകരിക്കും

Web Desk
|
7 Dec 2018 11:43 PM IST

എണ്ണ വിതരണം വര്‍ധിപ്പിക്കണമെന്ന അമേരിക്കന്‍ ആവശ്യം ഒപെക് തള്ളി 

ആഗോള വിപണിയിലേക്കുള്ള എണ്ണ വിതരണത്തില്‍ പന്ത്രണ്ട് ലക്ഷം ബാരല്‍ പ്രതിദിനം വെട്ടിക്കുറക്കാന്‍ ഉത്പാദക രാഷ്ട്രങ്ങളില്‍ ധാരണ. ഒപെകും പുറമെ നിന്ന് പിന്തുണക്കുന്നവരും ധാരണയിലെത്തിയതോടെ എണ്ണവില നാല് ശതമാനം വര്‍ധിച്ചു. വിതരണം വര്‍ധിപ്പിക്കണമെന്ന അമേരിക്കന്‍ അഭ്യര്‍ഥന തള്ളിയാണ് ഒപെകിന്റെ തീരുമാനം.

ആസ്ത്രിയയിലെ വിയന്നയില്‍ ചേര്‍ന്ന ഒപെക് രാജ്യങ്ങളുടെയേും പുറമെ നിന്ന് പിന്തുണക്കുന്നവരുടേയും ചര്‍ച്ചയിലാണ് ധാരണ. പ്രതിദിനം പത്ത് ലക്ഷം ബാരല്‍ വരെ കുറക്കാമെന്നായിരുന്നു സൗദിയുടെ നിലപാട്. എന്നാല്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ 12 ലക്ഷം ബാരല്‍ വെട്ടിക്കുറച്ചാല്‍ മാത്രമേ മതിയായ വില ലഭിക്കൂ എന്ന അഭിപ്രായമുയര്‍ന്നു. റഷ്യയും ഈ തീരുമാനത്തെ പിന്തുണച്ചോടെയാണ് അന്തിമ ധാരണയില്‍ എത്തിയത്.

തീരുമാനത്തിന് പിന്നാലെ കുത്തനെ ഇടിഞ്ഞിരുന്ന വില ബാരലിന് അറുപത് ഡോളര്‍ കടന്നു. 49ലെത്തിയിരുന്നു പോയവാരം വില. അന്തിമ തീരുമാനം പ്രഖ്യാപിക്കുന്നതോടെ വില എഴുപത് കടക്കുമെന്നാണ് പ്രതീക്ഷ. ഉത്പാദനവും വിതരണവും കൂട്ടണമെന്ന അമേരിക്കന്‍ നിലപാട് തള്ളിയാണ് ഒപെകിന്റെയും റഷ്യയുടേയും തീരുമാനം. നേരത്തെ നിയന്ത്രണത്തിനിടയിലും യു.എസ് അഭ്യര്‍ഥന കണക്കിലെടുത്ത് സൗദി വിതരണം കൂട്ടിയിരുന്നു.

Similar Posts