< Back
Sports
സിന്ധുവിന് ഇനി ഐസ്ക്രീം കഴിക്കാം, ഫോണ്‍ ഉപയോഗിക്കാംസിന്ധുവിന് ഇനി ഐസ്ക്രീം കഴിക്കാം, ഫോണ്‍ ഉപയോഗിക്കാം
Sports

സിന്ധുവിന് ഇനി ഐസ്ക്രീം കഴിക്കാം, ഫോണ്‍ ഉപയോഗിക്കാം

Damodaran
|
13 May 2018 12:05 PM IST

. ചെറിയ പരാതി പോലും പറയാതെയാണ് പലതും ത്യജിക്കാന്‍ അവള്‍ തയ്യാറായതെന്നത് വലിയൊരു കാര്യമാണ്. ഈ നിമിഷം ആസ്വദിക്കാന്‍‌

അച്ചടക്കത്തിന്‍റെ കാര്യത്തില്‍ യാതൊരുവിധ ഇളവുകളും അനുവദിക്കാത്ത പരിശീലകനാണ് പുല്ലേല ഗോപിചന്ദ്. സെയ്ന നെഹ്‌വാളായാലും പിവി സിന്ധുവായാലും ഗോപിചന്ദിന്‍റെ നിയമങ്ങള്‍ തെറ്റിച്ച് നടക്കുക അസാധ്യം. കളിയോടുള്ള പൂര്‍ണ അര്‍പണമാണ് തന്‍റെ കുട്ടികളിലേക്ക് ഗോപി കടത്തിവിടുന്ന ജീവവായു. ഉന്നതങ്ങളിലേക്കുള്ള യാത്രക്കിടയിലെ ഒരു ത്യാഗവും ചെറുതല്ലെന്ന ഗോപിചന്ദിന്‍റെ ആപ്തവാക്യം അണുകിട തെറ്റാതെ നടപ്പില്‍ വരുത്തുന്ന താരങ്ങളിലൊരാളാണ് സിന്ധു. വാട്ട്ആപില്‍ കൂട്ടുകാരോടൊത്ത് വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ ഏറെ സന്തോഷം കണ്ടെത്തുന്ന സിന്ധു പക്ഷേ കഴിഞ്ഞ മൂന്നു മാസമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. ഒളിംപിക്സില്‍ ചരിത്ര ജയം സ്വന്തമാക്കിയ ശേഷം ഗോപിചന്ദ് തന്നെയാണ് പ്രിയ ശിഷ്യയുടെ ചില ത്യാഗങ്ങളെക്കുറിച്ച് സൂചിപ്പിച്ചത്.

'കഴിഞ്ഞ മൂന്നു മാസങ്ങളായി സിന്ധു ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. അവള്‍ക്കവളുടെ ഫോണ്‍ തിരികെ നല്‍കുകയായും ഞാന്‍ ആദ്യം ചെയ്യുക. റിയോവിലെത്തി കഴിഞ്ഞ 12-13 ദിവസങ്ങളിലായി മധുരമുള്ള തൈര് ഉപയോഗിക്കുന്നതില്‍ നിന്നും സിന്ധുവിനെ ഞാന്‍ വിലക്കിയിരുന്നു. അവള്‍ക്ക് ഏറെ ഇഷ്ടമുള്ള ഒന്നാണ് കട്ടിയുള്ള തൈര്. ഐസ്ക്രീം കഴിക്കാനും അവളെ അനുവദിച്ചിരുന്നില്ല. ഇനി അവള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാം' - സിന്ധുവിന്‍റെ സ്വപ്ന നേട്ടത്തിന്‍റെ ആഹ്ളാദം മറച്ചുവയ്ക്കാതെ ഗോപിചന്ദ് പറഞ്ഞു.

നഷ്ടമായ സ്വര്‍ണത്തെക്കുറിച്ച് ഓര്‍ക്കാതെ വെള്ളി നേട്ടത്തില്‍ ആഹ്ളാദിക്കാനാണ് ഗോപി സിന്ധുവിന് നല്‍കിയ ഉപദേശം. അവളെ സംബന്ധിച്ചിടത്തോളം വളരെ നല്ല ഒരാഴ്ചയാണ് കടന്നു പോയത്. ഇതിനായി കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കിടെ അവള്‍ നടത്തിയ പ്രയത്നം ചെറുതല്ല. ചെറിയ പരാതി പോലും പറയാതെയാണ് പലതും ത്യജിക്കാന്‍ അവള്‍ തയ്യാറായതെന്നത് വലിയൊരു കാര്യമാണ്. ഈ നിമിഷം ആസ്വദിക്കാന്‍‌ എന്തുകൊണ്ടും അവള്‍ക്ക് അര്‍ഹതയുണ്ട്. അവളത് ആസ്വദിക്കണമെന്നാണ് എന്‍റെ ആഗ്രഹം. സത്യം പറഞ്ഞാല്‍ ഞാന്‍ വളരെയധികം സന്തോഷത്തിലാണ്.

Similar Posts